തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്‌ച്ച ഭാരത കത്തോലിക്ക സഭയോട് കേന്ദ്ര സർക്കാരിനുള്ള കരുതലും സ്‌നേഹവും കൂടിയാണ് പ്രകടമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തലശേരി ആർച്ചുബിഷപ്പും സിബിസിഐ വൈസ് പ്രസിഡന്റുമായ മാർ ജോർജ് ഞരളക്കാടിന്റെ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. രണ്ടായിരത്തിൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ കണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

ആഗോളസമാധാനം ഉറപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ലോക നേതാവുകൂടിയയാണ് ഫ്രാൻസിസ് മാർപ്പാപ്പ. സർവധർമ സമഭാവനയിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദിജി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ലോകത്തിന് സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും വലിയ സന്ദേശം കൂടിയാണ് അത് നൽകുന്നതെന്ന് വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ മതനിരാസമോ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മേലുള്ള കടന്നു കയറ്റമോ അല്ല മറിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും എല്ലാ വിശ്വാസങ്ങളെയും ഒരു പോലെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് ദേശീയ ജനാധിപത്യ സർക്കാരിന്റെ നയം.

കപട മതേതരത്വം ബിജെപിയുടെയോ ഈ സർക്കാരിന്റെറയോ നയമല്ല. അതുകൊണ്ടു തന്നെയാണ് കത്തോലിക്ക സഭ ചില ആശങ്കകൾ ഉയർത്തിക്കാട്ടിയപ്പോൾ അത് പരിശോധിക്കണം എന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടത്. യേശുക്രിസ്തുവിന്റെ നീതി ബോധവും ദീനാനുകമ്പയും മാതൃകയാക്കണമെന്ന് പൊതുപ്രവർത്തകരെ ആവർത്തിച്ച് ഒർമ്മിപ്പിക്കുന്ന നേതാവാണ് ശ്രീ.നരേന്ദ്ര മോദിയെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ-വത്തിക്കാൻ ബന്ധത്തിൽ പുതുചരിത്രമെഴുതിയ ദിവസമെന്ന നിലയിൽ കൂടി ജോർജ് ഞറളക്കാടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ദിവസം ഓർമ്മിക്കപ്പെടും എന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.