ന്യൂഡൽഹി:സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ, നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ഇന്ന് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് ലോക്സഭയിൽ അറിയിച്ചത്.

കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന മുൻ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നു അന്വേഷണ ഏജൻസികൾ മുൻപുതന്നെ പറഞ്ഞുകഴിഞ്ഞതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, പാർലമെന്റിൽ ധനമന്ത്രാലയത്തിന്റെ പ്രസ്താവന വന്നതോടെ, ഇടതുനേതാക്കൾ കൂട്ടത്തോടെരംഗത്തെത്തുകാിരുന്നു. ധനമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വി.മുരളീധരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.

'നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി പി എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്‌സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.

ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർത്ഥത്തിൽ ഡിപ്‌ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു'-മുരളീധരൻ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ, ധനമന്ത്രാലയം ലോക്സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകൾ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ. നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി പി എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്‌സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.

ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർത്ഥത്തിൽ ഡിപ്‌ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു.

ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ്ണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും. കള്ളത്തരങ്ങളൊക്കെ വെളിയിൽ വരുമ്പോൾ അടിത്തറ ഇളകുന്നത് സ്വാഭാവികം.
ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങൾ ക്യാപ്‌സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല.

എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സ്വർണം കടത്തിയതിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്മാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി? പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോർത്ത് പിണറായി വിജയൻ ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാർട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?

മുഖ്യമന്ത്രി പറഞ്ഞത്

കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ മുൻ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നു അന്വേഷണ ഏജൻസികൾ മുൻപുതന്നെ പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.നയതന്ത്ര ബാഗേജിൽ തന്നെയാണ് സ്വർണം വന്നതെന്ന് ഇന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുരളീധരന്റെ വിഷയത്തിൽ പ്രതിപക്ഷം യാതൊന്നും മിണ്ടുന്നില്ലെന്നും ഇത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെയാണോ സൂചിപ്പിക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചു.നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വസ്തുത ഒന്നുകൂടി ആവർത്തിച്ചുറപ്പിക്കുന്ന മറുപടിയാണ് ഇന്ന് കേന്ദ്രം പറഞ്ഞത്. ഇവിടെ നടക്കുന്ന കാര്യവും അഖിലേന്ത്യാ രാഷ്ട്രീയവും ഒരുപോലെ കാണേണ്ട. ഇവിടുത്തെ കോൺഗ്രസും ബിജെപിയും കഴിയുന്നത് പോലെയൊക്കെ ഒന്നിച്ച് നിന്നുകൊണ്ട് ഇടതുപക്ഷ സർക്കാരിനെ എതിർക്കാൻ വേണ്ടി ശ്രമിക്കുകയാണ്. അതാണ് നടക്കുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ, നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് ലോക്സഭയിൽ അറിയിച്ചത്.