തിരുവനന്തപുരം: രാമനാട്ടുകരയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ.യു.പിയിലെയും ലക്ഷദ്വീപിലെയും ഗുജറാത്തിലെയും കാശ്മീരിലെയും പ്രശ്നങ്ങളിൽ ആത്മരോഷം കൊള്ളുന്നവർ കേരളത്തിൽ നിയമവാഴ്ചയിലെ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് കേന്ദ്രമന്ത്രി ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ ചോദിച്ചു.

രാജ്യവിരുദ്ധ പ്രസ്താവനയിറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കള്ളപ്പണ സംഘങ്ങളെ തള്ളിപ്പറയാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കസ്റ്റംസ് ഡിവൈഎഫ്ഐ നേതാക്കളെ ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കാണോയെന്ന് ചോദിച്ച വി.മുരളീധരൻ ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്കാരിക ദാരിദ്ര്യമാണ് കേരളത്തിലെന്നും അഭിപ്രായപ്പെട്ടു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ:

'പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ' എന്ന് ആഗ്രഹിച്ച കലാകാരന്മാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ....?അതോ ഡിവൈഎഫ്ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്‌ക്കളങ്കർ.....?ഡിവൈഎഫ്ഐ ഉള്ളതുകൊണ്ട് കേരളത്തിന് 'സാംസ്കാരികമായും സാമ്പത്തികമായും' ഉണ്ടാവുന്ന ഉന്നമനത്തിൽ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ....?

പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷൻ ഇടപാടുകളുടെയും പാഠങ്ങൾ പകർന്നു നൽകുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കന്മാർ മൗനം പുലർത്തുന്നതെന്ത് ...? ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികൾ അഭിമാനിക്കുന്നുണ്ടോ..?

ബലാൽസംഗക്കേസുകളുടെ എണ്ണത്തിൽ ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ തുലോം മുകളിലാണ് ഡിവൈഎഫ്ഐ ഉള്ള കേരളമെന്ന് കണക്കുകൾ പറയുന്നല്ലോ....? ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവർ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത്......?  രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് .....?

കേരള പൊലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താൻപോരിമയും മൂലം പൊലിഞ്ഞ പെൺകുട്ടികളെയോർത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് ...?
രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികൾ മുഖം തിരിക്കുന്നതെന്ത് ....? ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ....നരേന്ദ്ര മോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ....