ന്യൂഡൽഹി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഇസ്രയേലിലെ ഇന്ത്യൻ എംബസി തുടങ്ങിക്കഴിഞ്ഞതായും വി മുരളീധരൻ അറിയിച്ചു.

അതേ സമയം സൗമ്യയുടെ മരണം രാഷ്ട്രീവൽക്കരിക്കാൻ ശ്രമിക്കരുതെന്ന് മുരളീധരൻ പറഞ്ഞു. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണ്. രാജ്യാന്തരമാനങ്ങളുള്ള വിഷയമാണെന്നും പ്രതികരിക്കാൻ പരിമിതിയുണ്ടെന്നും മുരളീധരൻ പറഞ്ഞു.

ഇസ്രയേൽ സർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് മുരളീധരൻ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.

ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കണം. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡറും കുടുംബത്തിന് സഹായം വാഗ്ദാനം നൽകി ബന്ധപ്പെട്ടു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നു മടങ്ങിയത്.