തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സുരക്ഷ പുനഃസ്ഥാപിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ മുരളീധരന് പൈലറ്റ്, എസ്‌കോർട്ട് വഹാനങ്ങൾ സംസ്ഥാന സർക്കാർ നൽകാത്തത് വിവാദമായിരുന്നു. ഗൺമാനെ മാത്രമാണ് അനുവദിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഗൺമാനെ മന്ത്രി വാഹനത്തിൽനിന്ന് ഇറക്കിവിട്ടു. സംഭവം വിവാദമായതോടെയാണ് മന്ത്രിക്ക് സുരക്ഷ നൽകാൻ നിർദ്ദേശം കൊടുത്തത്.

മുരളീധരൻ കേരളത്തിൽ എത്തുമ്പോഴൊക്കെ പൈലറ്റും എസ്‌കോർട്ടും സുരക്ഷാ ചുമതലക്കായി പേഴ്‌സനൽ സെക്യൂരിറ്റി ഓഫിസറെയും (പി.സി.ഒ) നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഉൾപ്പെടെ കാര്യങ്ങൾ പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കുകയും അവർ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കുകയുമാണ് പതിവ്. വാഹനം ലഭ്യമാക്കുന്ന ചുമതല പ്രോട്ടോകോൾ വിഭാഗവും എസ്‌കോർട്ട് വാഹനങ്ങൾ അനുവദിക്കുന്നത് ജില്ല പൊലീസ് മേധാവിയുമാണ്.

ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ മുരളീധരന് എസ്‌കോർട്ടോ പൈലറ്റോ ലഭ്യമാക്കിയില്ല. അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പൊലീസ് അകമ്പടി വാഹനങ്ങൾ അനുവദിച്ചു. എന്നാൽ, മന്ത്രിയുടെ വാഹനം മുട്ടത്തറ കഴിയുംവരെയാണ് പൊലീസ് അകമ്പടിയുണ്ടായത്. സംഭവം വിവാദമായതോടെ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് യാത്ര പുറപ്പെട്ട മുരളീധരന് പൊലീസ് പൈലറ്റ്, എസ്‌കോർട്ട് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.

ഇന്നലെ കഴക്കൂട്ടം മുതലാണ് സുരക്ഷ ഒരുക്കിയത്. അതേസമയം, വൈ കാറ്റഗറി സുരക്ഷ ഒരുക്കേണ്ട വി.ഐ.പിക്ക് പൈലറ്റ്, എസ്‌കോർട്ട് സുരക്ഷ പ്രോട്ടോകോൾ പ്രകാരമില്ലെന്നാണ് പൊലീസ് ഭാഷ്യം. അതിനാലാണത്രേ ശനിയാഴ്ച എസ്‌കോർട്ട് ഒഴിവാക്കിയത്. സുരക്ഷ പിൻവലിക്കാൻ സർക്കാർ നിർദ്ദേശം ലഭിച്ചില്ലെന്നും പൊലീസ് ഉന്നതൻ അറിയിച്ചു.