തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് കൈത്താങ്ങാവുന്ന വാക്‌സിൻ ചലഞ്ചിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. സൗജന്യമായി വാക്സിനെടുത്തവർ വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന ക്യാമ്പയിൻ വിജയകരമായി എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണിക്കുന്നത്. ബുധനാഴ്ച തുടങ്ങിയ ക്യാമ്പയിൻ നാല് ദിവസം പിന്നിട്ടപ്പോൾ ഒരുകോടിരൂപ കവിഞ്ഞു. അതേസമയം, വാക്സിൻ ചലഞ്ചിനെ പരിഹസിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്നും പണം സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്നും മുരളീധരൻ പറഞ്ഞു.

വി മുരളീധരൻ പറഞ്ഞത്:

'മോദിവിരുദ്ധതയ്ക്ക് 'വാക്സിനി'ല്ല...!

കോവിഡ് മഹാമാരിയെ സ്വയംപുകഴ്‌ത്തലിനും കേന്ദ്രസർക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങൾക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം....സൗജന്യവാക്സിൻ കേന്ദ്രം പൂർണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്.. ഇന്നലെയെത്തിയ ആറരലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്സിൻ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നത്...! വാക്സിൻ വിതരണത്തിൽ നിന്ന് കേന്ദ്രം പൂർണമായും പിന്മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോൺഗ്രസും..തുടർന്നും കേന്ദ്രസർക്കാർ വാങ്ങുന്ന 50 ശതമാനം വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂർവം മറച്ചുവയ്ക്കുന്നു. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ സൗജന്യവാക്സിൻ ലഭിക്കും.....''

'കേന്ദ്ര ക്വോട്ട കഴിച്ചുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവർ കോവിഡിന്റെ പേരിൽ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകൾക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണം...സംസ്ഥാനക്വോട്ട നിശ്ചയിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് വ്യക്തമായ ധാരണയുമുണ്ട്....

അപ്രതീക്ഷിതമായി നമ്മൾ നേരിടേണ്ടി വന്ന വെല്ലുവിളിയാണ് കോവിഡ് മഹാമാരി...വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്സിന്റെ ഉൽപ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്...?പൾസ് പോളിയോ, ബിസിജി തുടങ്ങി വിവിധ പ്രതിരോധകുത്തിവയ്‌പ്പുകളിൽ ഏതാണ് ആറുമാസമോ ഒരു വർഷമോ കൊണ്ട് സാർവത്രികമായി മാറിയത്.....?''

''കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവയ്‌പ്പ് കുട്ടികളിലോ പ്രായമായവരിലോ ഒതുങ്ങുന്നതല്ലന്നും ഓർക്കണം...അതുകൊണ്ടു തന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ മാത്രമേ ഈ യജ്ഞം വിജയിപ്പിക്കാനാകൂ...
അതിനാലാണ് വാസ്‌കീൻ നയം ഉദാരമാക്കാനും വികേന്ദ്രീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചത്....ശതകോടീശ്വരന്മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവർക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്രജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്...മഹാമാരി പിടിമുറുക്കിയ പോയവർഷം മലയാളി മദ്യപാനത്തിന് ചെലവിട്ടത് 10,340 കോടി രൂപയാണെന്ന് മറക്കരുത്......'വാക്സിൻ ചലഞ്ച്' കൊള്ളാം....പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം.....നിങ്ങൾ നൽകുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് അഭ്യർത്ഥന...'-