തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും ജീവനോപധികളും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്യജീവികളെ സംരക്ഷിക്കണം. എന്നാൽ മനുഷ്യ ജീവിതവും കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തിൽ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. ഇനിയും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുത്താതെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണം. ഇതിനായി സിസിഎഫിന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യജീവികളുടെ ആക്രമണത്തെ തുടർന്ന് നിരവധി പേർ മരിക്കുകയും പരുക്കേൽക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്ത സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎ‍ൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണ് വന്യജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങാനുള്ള മൂലകാരണം. വനാതിർത്തികളിൽ വന്യജീവികളെ ആകർഷിക്കുന്ന തരത്തിലുള്ള കൃഷിരീതി മാറ്റുന്നതിനെ കുറിച്ചും ആലോചിക്കണം. പരമ്പരാഗതമായ ആനത്താരകൾ സംരക്ഷിക്കാനും കുടിവെള്ള സ്രോതസ് വനത്തിനുള്ളിൽ സജ്ജീകരിക്കാനും സർക്കാർ പദ്ധതിയുണ്ടാക്കണം.

വന്യജീവി ആക്രമണം തടയാനുള്ള സമഗ്രമായ പദ്ധതികളോ ആവശ്യമായ പണമോ വനം വകുപ്പിനില്ലെന്നാണ് മന്ത്രി പറയുന്നത്. വന്യജീവികളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണം. വനാതിർത്തികളിൽ താമസിക്കുന്നവർക്കു വേണ്ടി പ്രത്യേക ഇൻഷൂറൻസ് നടപ്പാക്കാനും സർക്കാർ തയാറാകണം. പ്രശ്നത്തിൽ അടിയന്തിര ഇടപെടലുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വാക്കൗട്ട് ഒഴിവാക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.