തിരുവനന്തപുരം: കൈരളി ചാനൽ ചർച്ചക്കിടയിൽ ആണ് പഠന സഹായിയായി മൊബൈൽ ഫോണില്ലെന്ന് തെന്മലയിലെ ഗോപിക എന്ന വിദ്യാർത്ഥിനി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് ദുഃഖം പങ്കുവെച്ചത്. ഉടൻ നടപടിയുണ്ടാകുമെന്ന് മന്ത്രി ഗോപികയ്ക്ക് ഉറപ്പ് നൽകി.

ചാനൽ ചർച്ചയിൽ ഇരുന്നു കൊണ്ട് തന്നെ മന്ത്രി പുനലൂർ എം എൽ എ പി എസ് സുപാലിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഗോപികയ്ക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാൻ മന്ത്രി എം എൽ എയോട് അഭ്യർത്ഥിച്ചു. ഫോൺ വാങ്ങി നൽകുമെന്ന് എം എൽ എ ഉറപ്പു നൽകുകയും ചെയ്തു.വിവരം ഗോപികയെ അറിയിക്കുകയും എം എൽ എയുടെ ഫോൺ നമ്പർ കൈമാറുകയും ചെയ്തു.പഠന സഹായിയായി മൊബൈൽ ഫോൺ ഉറപ്പായും കിട്ടുമെന്ന ആഹ്ളാദത്തിൽ ആണ് ഗോപിക എന്ന കൊച്ചുമിടുക്കി.