പാലക്കാട്: കോൺഗ്രസിന്റെ ജനകീയ മുഖവും സൈബർ ഇടങ്ങളിൽ പാർട്ടിയുടെ ശക്തനായ 'വക്താവുമായി' നിലകൊണ്ട വി ടി ബൽറാമിന് പാർട്ടി നേതൃത്വം ഏൽപ്പിച്ച കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം അർഹതയ്ക്കുള്ള അംഗീകാരം. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ കടുപ്പമേറിയ പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പൊരുതി വീണ യുവനേതാവിനെ പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത് വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ്.

എക്കാലവും സിപിഎമ്മിന്റെയും ഇടതു സർക്കാരിന്റെയും ഏകാധിപത്യ പ്രവണതകളെയും രാഷ്ട്രീയ പകപോക്കലിനെയും മുന്നിൽ നിന്ന് ചെറുക്കുന്നതിനും സൈബർ ഇടങ്ങളിൽ കോൺഗ്രസിന്റെ ശക്തമായ മുഖമായി നിലകൊണ്ടതിനുമുള്ള അംഗീകാരം കൂടിയാണ് പുതിയ ചുമതല. സിപിഎമ്മിന്റെ കണ്ണിലെ കരടായി നിലകൊണ്ട യുവനേതാവിനെ കെപിസിസിയുടെ നേതൃനിരയിൽ ഉൾപ്പെടുത്തിയതിലൂടെ വ്യക്തമായ രാഷ്ട്രീയ പോരാട്ടത്തിന് കരുത്താർജ്ജിക്കുന്നതിന് കൂടിയാണ് നേതൃത്വം ല്ക്ഷമിടുന്നത്.

കൂടാതെ തലമുറമാറ്റം എന്ന യുവ നേതൃത്വത്തിന്റെ കാലങ്ങളായുള്ള ആവശ്യം കൂടിയാണ് വി.ടി.ബൽറാമിന്റെ സ്ഥാനലബ്ധിയിലൂടെ ഹൈക്കമാന്റ് അടിവരയിടുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടുന്ന നേതാക്കളുമായുള്ള അടുപ്പവും ബൽറാമിന് അനുകൂല ഘടകയെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമല്ല എന്നതും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉറച്ച പിന്തുണയും വി ഡി സതീശന് അനുകൂല ഘടകമായി.

ഡി.സി.സി പ്രസിഡന്റ് സ്ഥാനേത്തക്ക് ജില്ല കമ്മിറ്റി ശിപാർശ പ്രകാരം കെപിസിസിക്ക് സമർപ്പിച്ച പട്ടികയിലും വി.ടി.ബൽറാം ഉൾപ്പെട്ടിരുന്നു പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കിയിട്ടും ജില്ലയിൽ കോൺഗ്രസിന് പാലക്കാട് സീറ്റിൽ മാത്രമായി ഒതുങ്ങേണ്ടിവന്നു. തൃത്താല മണ്ഡലം നഷ്ടമാവുകയും പാലക്കാട് വൻ വോട്ട് ചോർച്ച ഉണ്ടാവുകയും ചെയ്തിരുന്നു. പാർട്ടി താഴെത്തട്ടിൽ നിർജീവമാണെന്ന് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികൾ കെപിസിസി ഉപസമിതിയുടെ തെളിവെടുപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജില്ലയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും നേതൃത്വത്തിന്റെ ശ്രദ്ധ ജില്ലയിൽ കേന്ദ്രീകരിക്കുന്നതിനും വി ടി ബൽറാം നേതൃനിരയിൽ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

തൃത്താല ഒതള്ളൂർ സ്വദേശിയായ വി ടി ബൽറാം വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയനായി.

രണ്ട് വട്ടം തൃത്താലമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ബൽറാമിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിനോടാണ് പരാജയപ്പെട്ടത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ് അംഗം, സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് അംഗം, സ്റ്റേറ്റ് ഫുഡ് അഡൈ്വസറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു. കുറച്ചുകാലം തൃശൂർ ബാറിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു.