തിരുവനന്തപുരം: തൃത്താലയിൽ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് നേതാവ് വി.ടി. ബൽറാമുമായി അടുത്ത സൗഹൃദമില്ലെന്ന സ്പീക്കർ എം.ബി. രാജേഷിന്റെ പരാമർശത്തിനു വി ടി ബൽറാമിന്റെ മറുപടി.

ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു' എന്നാണ് വി.ടി. ബൽറാം കുറിച്ചത്. എം.ബി. രാജേഷിന്റെ പേര് പരാമർശിക്കാതെയാണ് സമൂഹമാധ്യമത്തിലെ കുറിപ്പ്.

'അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്റെ അഭിമുഖത്തിലെ വരികൾ പങ്കുവെച്ചുകൊണ്ടാണ് വി. ടി. ബൽറാമിന്റെ പ്രതികരണം.

'താങ്കളും തൃത്താലയിലെ എതിർ സ്ഥാനാർത്ഥി വി.ടി. ബൽറാമുമായുള്ള മത്സരം ഒരു ഘട്ടം കഴിഞ്ഞപ്പോൾ വ്യക്തിപരമായ തലത്തിലേക്ക് മാറി. സൗഹാർദം പുനഃസ്ഥാപിക്കാൻ സാധിച്ചോ?' എന്ന ചോദ്യത്തിനാണ് അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുൻപും ഇല്ലെന്ന് സ്പീക്കറുടെ തുറന്നു പറച്ചിൽ. സിറ്റിങ് സീറ്റിലെ തോൽവി അദ്ദേഹത്തിന് അപ്രതീക്ഷിതമായി കാണുമെന്നായിരുന്നു മറുപടി.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം എംബി രാജേഷ് പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് വി. ടി. ബൽറാമിന്റെ പ്രതികരണം. അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്ന് സ്പീക്കർ ഫേസ്‌ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ഇട്ടത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.

പാർലമെന്റിൽ പരസ്പരം എതിർചേരിയിൽനിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസ്സമായിരുന്നില്ലെന്നും രാജേഷ് പറയുന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ എം.ബി. രാജേഷ് പറഞ്ഞിരുന്നു.