തിരുവനന്തപുരം; 18 നും 45 നും ഇടയിൽ പ്രായമായവർക്കുള്ള കോവിഡ് വാക്‌സിൻ വിതരണം സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന് ഇന്നു മുതൽ തുടക്കമാകും. തുടക്കത്തിൽ മറ്റു രോഗങ്ങളുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുക. ഹൃദ്രോഗികളും പത്തുവർഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മർദത്തിനോ ചികിത്സ തേടുന്നവരുമടക്കം 20 രോഗങ്ങളുള്ളവർക്കാണ് മുൻഗണന.

പക്ഷാഘാതം, വൃക്ക, കരൾ സ്റ്റെംസെൽ എന്നിവ മാറ്റിവെച്ചവർ, അതിനായി കാത്തിരിക്കുന്നവർ, വൃക്കരോഗികൾ, കരൾരോഗം, രണ്ടുവർഷമായി ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സ തേടുന്നവർ, ലുക്കീമിയ, ലിംഫോമ, മൈലോമ രോഗികൾ, കാൻസർ ചികിത്സ തേടുന്നവർ, സിക്കിൾ സെൽ രോഗം, തലാസീമിയ രോഗികൾ, എച്ച്.ഐ.വി. ബാധിതർ, മറ്റു പ്രതിരോധശേഷി കുറയുന്ന അസുഖങ്ങളുള്ളവർ തുടങ്ങിയവർക്കും മുൻഗണനയുണ്ടാകും.

18 വയസിനു മുകളിലുള്ളവർക്കുള്ള വാക്‌സിൻ തിങ്കളാഴ്ച തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്താൽ മതിയാകും.