ന്യൂഡൽഹി: വീടുകൾ തോറുമുള്ള വാക്സിനേഷൻ പുനരാരംഭിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു.

ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ നൂറ് ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും, രണ്ടാം തരംഗ വ്യാപനത്തിന്റെ ഭീതി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതിനാൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.

വീടുകളിൽ ചെന്ന് വാക്സിൻ നൽകുന്നതിൽ കാലതാമസം നേരിട്ടു. കൂടാതെ, വാക്സിൻ സൂക്ഷിക്കാൻ ആവശ്യമായ താപനില നിലനിർത്താൻ സാധിക്കാത്തതിനാൽ ഇവ ഉപയോഗശൂന്യമാകുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കും ഭീഷണി ഉയർന്ന സാഹചര്യത്തിലായിരുന്നു വീടുകൾ തോറുമുള്ള വാക്സിനേഷൻ പ്രായോഗികമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാൽ പ്രതിസന്ധികൾ തരണം ചെയ്ത് വീടുകൾ തോറും വാക്സിനേഷൻ എന്ന സംവിധാനം പുനഃസ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ.

രാജ്യത്ത് ഇന്ന് 31,923 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും അധികം രോഗ ബാധിതർ ഉള്ളത്. കേരളത്തിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളാണുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.