തിരുവനന്തപുരം: വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും സംസ്ഥാനത്ത് നടത്താനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിപയും ചിക്കുൻ ഗുനിയയും ഡെങ്കിയുമടക്കം പലവിധ വൈറൽ രോഗങ്ങൾ പടർന്ന പിടിച്ച സംസ്ഥാമെന്ന നിലയിൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിന് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോണാണ് സമിതി അധ്യക്ഷൻ

ലോകത്തിന്റെ പലഭാഗത്തായി ഇപ്പോൾ കോവിഡ് വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്, അടുത്ത വർഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യപ്രവർത്തകായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുക. ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം മറ്റുള്ളവരിലേക്കെത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക.

സംസ്ഥാനത്ത് ആറ് ലക്ഷത്തിലധികം ആളുകൾ ഇതിനകം കോവിഡ് ബാധിതരായിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളം ആളുകളും രോഗമുക്തി നേടി. ഒക്ടോബർ മാസത്തിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ഇപ്പോൾ കുറഞ്ഞിരിക്കുന്നു. പക്ഷേ രോഗികളുടെ എണ്ണം വർദ്ധിച്ച വേഗത്തിൽ രോഗമുക്തരുടെ എണ്ണം കൂടുന്നില്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസമായി ഇടുക്കി വയനാട് കോട്ടയം തുടങ്ങിയ ജില്ലകളിൽ കൊറോണ ബാധിതരുടെ എണ്ണം കൂടിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
തെരഞ്ഞെടുപ്പും മറ്റ് ചില ആഘോഷങ്ങളും നടക്കുന്ന സമയമായതുകൊണ്ട് കൊണ്ട് കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് സിൻഡ്രോ പലരിലും ഗുരുതരമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സജ്ജമാക്കിയ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.