കൊച്ചി: വാളയാർ കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാവണം സിബിഐ അന്വേഷണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത്്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നത്.

അന്വേഷണം സിബിഐക്ക് വിട്ടതുകൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും അതുവരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പോക്സോ കോടതിയിൽ പുനർ വിചാരണ നടപടികൾ തുടങ്ങിയിരുന്നു.