കൊച്ചി: പ്രതികളുടെ ഭാഗത്തു നിന്നു ഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി വാളയാർ പെൺകുട്ടികളുടെ അമ്മ. കേസുമായി മുന്നോട്ടു പോയാൽ മകനെ കൊല്ലുമെന്ന് പ്രതികൾ ഭാഗത്തുള്ള ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പെൺകുട്ടികൾക്ക് നീതി ലഭിക്കണം. കേസ് അട്ടിമറിച്ചുവെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മാതാപിതാക്കൾ കൊച്ചിയിൽ ഉപവാസം ആരംഭിച്ചു. കേസ് അന്വേഷിക്കുന്ന എസ് പി എം സോജന്റെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു.

52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാർ വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ആണിത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. മാർച്ച് 4 -ന് ഇളയകുട്ടിയും ഇതേ രീതിയിൽ മരിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഈ പിഞ്ചു കുട്ടികൾ ഇരകളായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത്.

പാലക്കാട് സെഷൻസ് കോടതി പുച്ഛത്തോടെ കണ്ട എഫ്‌ഐആർ ആയിരുന്നു വാളയാർ കേസിലേത്. അത്രയും ദുർബലമായ ചാർജ് ഷീറ്റ് ആണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രതികളായി പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന ആറു പ്രതികളും രക്ഷപ്പെട്ടു. സിപിഎമ്മുകാരായിരുന്നു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്. പ്രതികളെ രക്ഷിക്കാൻ ഇത്രയും ദുർബലമായ ചാർജ്ഷീറ്റ് തയ്യാറാക്കിയ ഡിവൈഎസ്‌പി സോജനെയാണ് പിണറായി സർക്കാർ എസ്‌പിയായി പ്രമോട്ട് ചെയ്ത് എറണാകുളം ക്രൈംബ്രാഞ്ചിൽ നിയോഗിച്ചത്.

സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ ദുർബലമായ ചാർജ് ഷീറ്റ് സമർപ്പിച്ച് അവരെ കുറ്റവിമുക്തരാക്കിയതിനുള്ള പ്രതിഫലമായാണ് സോജന്റെ എസ്‌പി പോസ്റ്റ് എന്നാണ് ആരോപണം ഉയരുന്നത്. അതുകൊണ്ട് തന്നെയാണ് വാളയാർ കേസിൽ പുനരന്വേഷണം വേണം എന്ന ആവശ്യം ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഉയർത്തുന്നത്. ആദ്യ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ ഇളയ സഹോദരി വീട്ടിൽ നിന്ന് മുഖം മറച്ച രണ്ടു പേർ ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് ഈ പെൺകുട്ടിയെയെയും അതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇളയ പെൺകുട്ടിയുടെ മൊഴി കേസിലില്ല. പൊലീസ് മരണങ്ങൾ ആത്മഹത്യയാക്കി മാറ്റി.