ആലപ്പുഴ: വള്ളികുന്നിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനും പിതാവിനും എതിരെ കൂടുതൽ മൊഴികൾ പുറത്ത്. മരിച്ച സുചിത്രയുടെ ഭർതൃവീട്ടുകാർ മകന് വേണ്ടി മറ്റൊരു വിവാഹ ബന്ധം ഉറപ്പിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബന്ധം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അതിന് ശേഷമാണ് സുചിത്രയെ വധുവായി നിശ്ചയിച്ചത്.

സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും ഭർതൃമാതാവ് സുലോചന സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയുമായി വഴക്കുണ്ടായെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് സുലോചനയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്തിരുന്നു. സൈനീക ഉദ്യോഗസ്ഥനായ മകന് കൂടുതൽ സ്ത്രീധനം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പടനിലം സ്വദേശിനിയായ യുവതിയുമായി ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് വിഷ്ണുവും കുടുംബവും പിന്മാറിയത്.

സുചിത്രയെ വിവാഹം ചെയ്ത ശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയ വിഷ്ണു ആ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ആക്ഷേപിച്ചതായും കുടുംബം മൊഴി നൽകിയിട്ടുണ്ട്. വിവാഹത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടത്. തങ്ങളേക്കാൾ സാമ്പത്തിക ശേഷിയുള്ള വീടുകളിൽ നിന്ന് മാത്രം മകന് വിവാഹം ആലോചിച്ചാൽ മതിയെന്ന് കൂലിപ്പണിക്കാരായ ഉത്തമനും സുലോചനയും ബ്രോക്കർമ്മാരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതെല്ലാം സുചിത്രാ കേസിൽ നിർണ്ണായകമായി.

സുചിത്രയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പും കാറ് വാങ്ങി തരണമെന്ന് ആവശ്യപ്പെടുകയും വിവാഹത്തിന് മുമ്പ് തന്നെ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങളും കാറും കൂടാതെ 10 ലക്ഷം രൂപ കൂടിയാണ് വിഷ്ണുവിന്റെ മാതാപിതാക്കൾ അവശ്യപ്പെട്ടത്. വിഷ്ണുവിന്റെ സഹോദരിക്ക് നൽകാനായിരുന്നു ഈ തുകയെ അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇക്കാര്യം പൊലീസിനോട് സുലോചനയും ഉത്തമനും സമ്മതിച്ചിട്ടുണ്ട്. ഈ സമയം മകൻ സ്ഥലത്തില്ലായിരുന്നു. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. മകനെതിരെ തെളിവു ശേഖരണം തുടരുകയാണ്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തതെങ്കിലും കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല.

പണം നൽകാൻ കുറച്ച് സാവകാശം സുചിത്രയുടെ വീട്ടുകാർ ചോദിച്ചെങ്കിലും പണം നൽകാത്തതിന്റെ പേരിൽ നിരന്തര പീഡനം അനുഭവിക്കുകയാണെന്ന് മകൾ പറഞ്ഞതായി സുചിത്രയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്. സുചിത്രയുമായി മരണ ദിവസവും വഴക്കിട്ടതായി സുലോചന സമ്മതിച്ചു. ഭർതൃ വീട്ടിൽ നേരിട്ട കടുത്ത മാനസിക പീഡനമാണ് സുചിത്രയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് ചെയ്യപ്പെട്ട സുലോചന അട്ടക്കുളങ്ങര വനിതാ ജയിലിലും, ഉത്തമൻ ആലപ്പുഴ ജില്ലാ ജയിലിലുമാണുള്ളത്. മകനേയും കേസിൽ പ്രതിയാക്കാൻ സാധ്യത ഏറെയാണ്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് സുചിത്ര ആത്മഹത്യചെയ്തതെന്നു തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്‌പി. ഡോ. ആർ. ജോസ് പറഞ്ഞു. മാർച്ച് 21-നായിരുന്നു വിവാഹം. ഒരുമാസം കഴിഞ്ഞ് വിഷ്ണു ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു പോയി. ഭാര്യ ആത്മഹത്യചെയ്ത തൊട്ടടുത്തദിവസം വിഷ്ണു നാട്ടിലെത്തി.

സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടും സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിനെച്ചൊല്ലിയും മകളെ ഭർത്തൃവീട്ടുകാർ ശല്യപ്പെടുത്തിയിരുന്നതായി സുചിത്രയുടെ അമ്മ സുനിത പൊലീസിനു മൊഴിനൽകിയിരുന്നു. അച്ഛൻ കൃഷ്ണപുരം തെക്ക് കൊച്ചുംമുറി വീട്ടിൽ സുനിൽ സൈനികനാണ്.