പ്ലാപ്പള്ളിക്ക് സമീപം വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു; ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കിയതിന് പിന്നാലെ തീ ആളിപ്പടർന്നു; ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ പൂർണമായി കത്തി നശിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം തീ പിടിച്ചു പൂർണമായി കത്തി നശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പ്ലാപ്പള്ളിക്കും ളാഹക്കുമിടയിലുള്ള വിളക്കു വഞ്ചിക്കു സമീപമായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരം പേരൂർക്കട സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്.ഡ്രൈവർ ഉൾപ്പെടെ പത്തുപേർ വാഹനത്തിൽ ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞു മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. മുൻഭാഗത്തു നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം ഒതുക്കി നിർത്തി യാത്രക്കാരെ പുറത്തിറക്കി. തൊട്ടുപിന്നാലെ തീ വാഹനത്തിനു ഉള്ളിലേക്കു പടരുകയായിരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞ് സീതത്തോട്ടിൽ നിന്നെത്തിയ ഫയർ ഫോഴ്സും യാത്രക്കാരും കൂടി തീയണച്ചു. 40 മിനിറ്റോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനത്തിൽ വന്ന തീർത്ഥാടകർ കെ.എസ്.ആർ.ടി.സി ബസിൽ നാട്ടിലേക്ക് മടങ്ങി. നിലയ്ക്കൽ അസിസ്റ്റന്റ് ഫയർ ഓഫീസർ സുരേഷ്, സജികുമാർ സീതത്തോട് ഫയർ ഓഫീസർ ഗിരീഷ് കുമാർ, സുജിൻ പ്രസാദ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്