ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡനത്തിനിടെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ അറസ്റ്റിലായ അയൽവാസി അർജ്ജുനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ സംഘർഷം. ആക്രമിക്കാൻ പാഞ്ഞടുത്ത സ്ത്രീകൾ അടക്കമുള്ള ജനക്കൂട്ടത്തെ പൊലീസ് ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്.

11 മണിയോടെയാണ് അർജ്ജുനെ പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിനടുത്തേയ്ക്ക് ശക്തമായ പൊലീസ് കാവലിൽ തെളിവെടുപ്പിനെത്തിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ വിധവും തുടർന്ന് ഇവിടെ നിന്ന് രക്ഷപെട്ട രീതിയും അർജ്ജുൻ പൊലീസ് സംഘത്തിനുമുമ്പാകെ വിവരിച്ചു. കൃത്യം നടത്തിയ ശേഷം മുറി അകത്തുനിന്നും പൂട്ടി ജനൽ വഴി ഇറങ്ങി രക്ഷപെടുകയായിരുന്നു എന്നാണ് അർജ്ജുൻ പൊലീസിൽ മൊഴി നൽകിയിരുന്നത്.

തെളിവെടുപ്പിനുശേഷം പൊലീസ് അർജ്ജുനെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ജനക്കൂട്ടം ആക്രമണത്തിന് ശ്രമിച്ചത്. അസഭ്യ വർഷവുമായി ചീറിയടുത്ത സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. ജനക്കൂട്ട ആക്രമണഭീഷിണി കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് അർജ്ജുനെ തെളിവെടുപ്പിന് എത്തിച്ചത്.

എല്ലാ സുരക്ഷക്രമീകരണങ്ങളെയും മറികടന്നാണ് രോക്ഷാകൂലരായ ജനക്കൂട്ടം അർജ്ജുനെ കൈകാര്യം ചെയ്യാൻ ഒരുമ്പെട്ടത്. പൊലീസിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ജനക്കൂട്ടം അർജ്ജുനെ വകവരുത്തുമായിരുന്നെന്നാണ് കാഴ്ചക്കാരിൽ ഒരു വിഭാഗം പറയുന്നത്.

ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നു. അയൽവാസിയായ യുവാവ് കുറ്റസമ്മതം നടത്തി. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു ഏവരും കരുതിയത്. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പീഡനത്തിലെ സംശയമാണ് വഴിത്തിരിവായത്. ഇതോടെ കൊലപാതകി കുടുങ്ങി.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പൊലീസുമായി പങ്കുവച്ചതാണ് നിർണ്ണായകമായത്. ഇതോടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തു.