കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായി അടച്ചിടും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയന്മെന്റ് സോണുകളായി മാറിയിരുന്നു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

98 വാർഡുകൾ കൂടി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണി മുതൽ കണ്ടെയ്ന്മെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും.

കണ്ടെയ്ന്മെന്റ് സോണുകളിൽ പുറത്തു നിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം.

വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്നതിന് സ്ഥാപനങ്ങൾ വിട്ടു നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കളക്ടർ അറിയിച്ചു.

പ്ലസ് ടു പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാൻ കളക്ടർ നിർദ്ദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലീസിന്റെ പരിശോധന കർശനമാക്കും.