ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ അപ്രമാധിത്തമാണ്. ഇതിൽ രോഷാകുലരായ ഒരു പറ്റം നേതാക്കൾ യോഗിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നുണ്ട്. കുറച്ചുകാലമായി വരുൺ ഗാന്ധിയും യുപി സർക്കാറിനെതിരെ വിമർശനങ്ങളുമായി രംഗത്തുണ്ട്. നെഹ്രു കുടുംബത്തെ നിരന്തരം ആക്രമിച്ചു കൊണ്ട് ബിജെപി നേതാക്കൾ രംഗത്തു വരുമ്പോൾ വരുൺ ഗാന്ധിയും രോഷാകുലനായിരുന്നു. അടുത്തകാലത്തായി തന്റെ അർദ്ധ സഹോദരങ്ങളാ പ്രിയങ്കയോടും രാഹുലിനോടും അടുപ്പത്തിലാണ് വരുൺ ഗാന്ധി. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വരുൺ ഗാന്ധി കോൺഗ്രസ് പക്ഷം ചേരുമോ എന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ലഖിംപൂരിലെ കർഷകരുടെ കൊലപാതകത്തെ പരസ്യമായി വിമർശിച്ചു കൊണ്ടാണ് വരുൺ രംഗത്തുവന്നത്. ഇന്നും ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ വരുൺ ട്വീറ്റു ചെയ്തിരുന്നു. ഇതോടെ വരുൺ ഗാന്ധിയെയും മനേക ഗാന്ധിയെയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്ന് പുറത്തുവിട്ട പുതിയ 80 അംഗ നിർവാഹക സമിതി അംഗങ്ങളുടെ പട്ടികയിലാണ് ഇരുവരും ഉൾപ്പെടാതെ പോയത്.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാർ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുർ ഖേരി സംഭവത്തിൽ വരുൺഗാന്ധി വിമർശനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനേയും അമ്മയേയും മാറ്റി നിർത്തിയുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് വരുൺ ഗാന്ധി. സുൽത്താൻപുർ എംപിയാണ് മനേക. ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ രണ്ടാം മോദി സർക്കാരിൽ ഉൾപ്പെടുത്തിയിരുന്നില്ല.

മൂന്ന് തവണ എംപിയായിട്ടുള്ള വരുൺ ഗാന്ധിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയിലും വരുണിനെ തഴഞ്ഞിരുന്നു. മനേക ഗാന്ധിക്ക് ഗവർണർ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ഇതോടെ മനേകയും കുറച്ചുകാലമായി ബിജെപിയുടെ ഗുഡ് ലിസ്റ്റിൽ ആയിരുന്നില്ല.

ഇതിനിടെയാണ് കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുർ വിഷയത്തിൽ വരുൺ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കർഷകർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്നാണ് ലഖിംപുർ സംഭവത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ന്യായീകരിച്ചിരുന്നത്. എന്നാൽ ഒരു പ്രകോപനവുമില്ലാതെയാണ് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിതെന്ന് ന്യായീകരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ ഏറ്റെടുത്തുകൊണ്ടായിരുന്ന വരുൺ രംഗത്തെത്തിയത്. വാഹനം ഇടിച്ചുകയറ്റുന്നത് കൂടുതൽ വെളിവാക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം ഇന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു

'വീഡിയോ വളരെ വ്യക്തമാണ്. കൊലപാകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ വീഡിയോ ഓരോ കർഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കർഷകരുടെ ചോര വീഴ്‌ത്തിയവർ ഉത്തരവാദിത്വം ഏൽക്കണം. നീതി ലഭ്യമാക്കണം' വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസവും വരുൺ സമാനമായ വിമർശനം നടത്തിയിരുന്നു.

ഇപ്പോളത്തെ നിരന്തര വിമർശനങ്ങളോടെ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുമോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് വരുണിനെ കോൺ്ഗ്രസ് പാളയത്തിൽ എത്തിക്കാൻ ശ്രമങ്ങളും ഉണ്ടായേക്കും.