നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാൻ പൊലീസ് എത്തിയ വേളയിൽ കുടിയിറങ്ങാൻ മടിച്ചു ആത്മഹത്യാ ഭീഷണി മുഴുക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ വിഷയം കേരളം മുഴുവൻ ഏറ്റെടുത്തതോടെ പരാതിക്കാരിക്കും മനംമാറ്റം. മരിച്ച രാജനെ അടക്കിയ മണ്ണിൽ ഇന്ന് അമ്പിളിയെയും സംസ്‌ക്കരിക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ തർക്കഭൂമിയിൽ രാജന്റെ കുടുംബത്തിനെതിരെ വിധി നേടിയ വസന്ത കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

രണ്ട് മരണങ്ങൾ നടന്നതിനെ തുടർന്ന് രാജന്റെ രാജന്റെ കുടുംബത്തിനെതിരായ കേസിൽ മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരി പ്രതികരിച്ചു. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുൻപ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകൾ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നതെന്നുമാണ് അവർ പറയുന്ന്. ഇപ്പോൾ രണ്ടുപേർ മരിച്ച സാഹചര്യത്തിൽ തന്റെ മക്കളുമായി സംസാരിച്ചെന്നും കേസിൽ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ തർക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കൾക്ക് കൈമാറാമെന്നും അവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതിനിടെ വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി രാജന്റെയും അമ്പിളിയുടെയും കുട്ടികളും അറിയിച്ചു. തങ്ങൾക്ക് തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരനിർദ്ദേശം നൽകുകയായിരുന്നു. കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയും വീട് വെച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സന്നദ്ധമാണെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അതേ സമയം ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. റൂറൽ എസ്‌പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക. സിവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.

പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോൾ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യിൽ പിടിച്ച് കത്തിച്ചപ്പോൾ അത് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു എന്ന് തന്നെയാണ് ഉദ്യോഗസ്ഥതലത്തിൽ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്റെ മക്കൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.