തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ പക. ഗുണ്ടാ തലവൻ വഴയില മണിച്ചനാണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകമാകുകയായിരുന്നു. ഇരട്ടക്കൊലക്കേസ് പ്രതിയാണ് മണിച്ചൻ. പേരൂർക്കട വഴയില ശാസ്താ നഗറിലെ വിഷ്ണുവിഹാറിൽ താമസിക്കുന്ന മണിച്ചന്റെ യഥാർത്ഥ പേര് വിഷ്ണുരൂപ് എന്നായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഒരു വർഷം മുമ്പ് ശംഖുംമുഖത്തെ ഷംനാദ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ മണിച്ചനായിുന്നു.

പേരുർക്കടയ്ക്ക് അടുത്ത ലോഡ്ജിലായിരുന്നു മണിച്ചനും കൂട്ടുകാരും മദ്യപിച്ചത്. ഇതിനിടെയാണ് മണിച്ചനെ വെട്ടിക്കൊലപ്പെടുത്തിയത്. മണിച്ചനും സുഹൃത്ത് ഹരികുമാറുമായിരുന്നു ലോഡ്ജിലുണ്ടായിരുന്നത്. ഇവർ മദ്യപിക്കാനാണ് ലോഡ്ജിലെത്തിയത്. ഇവിടേക്ക് രണ്ടു പേർ വരുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം രണ്ട് അക്രമികളും രക്ഷപ്പെട്ടു. മണിച്ചനും ഹരികുമാറും അടുത്ത സുഹൃത്തുക്കളാണ്. ഹരികുമാറിനെ ഗുരുതര പരിക്കേറ്റിരുന്നു. 2011ലെ ഇരട്ടക്കൊലക്കേസിലും മണിച്ചൻ പ്രതിയാണ്.

കഴിഞ്ഞ വർഷം മലയിൻകീഴിന് അടുത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ഷംനാദ് കുത്തേറ്റ് മരിച്ചത്. പ്രതികളായ ബിനു (35), വഴയില ശാസ്താനഗർ വിഷ്ണുവിഹാറിൽ വിഷ്ണുരൂപ് (മണിച്ചൻ, 35), ഓൾ സെയിന്റ്‌സ് രാജീവ് നഗർ രജിതാ ഭവനിൽ രഞ്ജിത് (കുക്കു, 35) എന്നിവരെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മണിച്ചനും കൂട്ടുകാർ തമ്മിലെ മദ്യപാനത്തിനിടെയാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ട് ഷംനാദ് കൊലയുടെ പകയാണോ ഇതെന്നും പൊലീസ് പരിശോധിക്കും.

ഷംനാദിനെ ബിനുവിന്റെ മലയിൻകീഴിലെ വീട്ടിൽ വച്ചായിരുന്നു കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ബിനു ശ്രമിച്ചെങ്കിലും അതിനിടെ വിഷ്ണുരൂപ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിന്റെ തുടയിൽ കുത്തുകയായിരുന്നു.ഷംനാദിനെ മദ്യപിക്കാൻ നിർബന്ധിച്ചത് തർക്കത്തിനിടയാക്കിയെന്നും ഷംനാദ് പിടിച്ചുതള്ളിയപ്പോൾ പ്രകോപിതനായി കുത്തിയതാണെന്നും വിഷ്ണുരൂപ് പൊലീസിൽ മൊഴി നൽകിയിരുന്നു.

കുത്താനുപയോഗിച്ച കത്തി കുണ്ടമൺകടവിന് സമീപത്തെ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ബെഡ് റൂമിലെ കട്ടിലിൽ രക്തം വാർന്ന് കിടക്കുന്ന നിലയിലായിരുന്നു ഷംനാദിന്റെ മൃതദേഹം കണ്ടെത്തിയത്. മലയിൻകീഴ് പണ്ടാരക്കണ്ടം ദുർഗ ലൈൻ അഭി വില്ലയിലാണ് സംഭവം നടന്നത്. മദ്യം തലയ്ക്ക് പിടിച്ചതോടെ മണിച്ചനും ഷംനാദും കുക്കുവും തമ്മിൽ വാക്കു തർക്കമുണ്ടായതാണ് പ്രശ്‌നമായത്.

തർക്കം പരിഹരിക്കാൻ ബിനു ശ്രമിച്ചെങ്കിലും അതിനിടെ മണിച്ചൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിന്റെ വലത് തുടയിൽ കുത്തുകയായിരുന്നു. രക്തം വാർന്നൊഴുകിയത് തടയാനായി ഇവർ ഷംനാദിന്റെ ജീൻസ് ഊരിമാറ്റി ബെഡ് ഷീറ്റ് കീറി മുറിവിൽ കെട്ടി. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിൽ തന്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഇതിനിടെ മണിച്ചനും കുക്കുവും കടന്നുകളഞ്ഞു. രാവിലെ ബിനുവിന് ബോധം വീണപ്പോഴാണ് ഷംനാദ് രക്തം വാർന്ന് കട്ടിലിൽ മലർന്നു കിടക്കുന്നത് കണ്ടത്.

2011ൽ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് വിഷ്ണു എന്ന മണിച്ചൻ. തനിക്ക് വധഭീഷണി ഉണ്ടെന്നും അതിനാൽ കത്തി എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്നും വിഷ്ണു കഴിഞ്ഞ വർഷം അറസ്റ്റിലാകുമ്പോൾ പൊലീസിന് മൊഴി നൽകിയിരുന്നു.