തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സിപിഎം പ്രവർത്തകർ ദീപുവിനെ തല്ലിക്കൊന്നതാണെന്ന് വിഡി സതീശൻ വിമർശിച്ച്ു. പ്രധാന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് മരിച്ച ദീപുവിന് മർദ്ദനമേറ്റത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ മർദ്ദനമാണ് പട്ടികജാതി കോളനിയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ എംഎൽഎക്കെതിരെ ജനാധിപത്യ സമരം നടത്താൻ പാടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോളേജുകളിലും സംഘർഷം നടക്കുന്നു. ഇത് ധാർഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വിഡി സതീശൻ പറഞ്ഞു.

ദീപുവിന്റെ മരണകാരണം ക്രൂരമർദ്ദനം തന്നെയാണെന്ന് കുന്നത്തുനാട് മുൻ എംഎൽഎ വിപി സജീന്ദ്രനും ആരോപിച്ചു. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിന്റെ വിഷയം വേറെയാണെന്നും അത് വേറെ സമയത്ത് ചർച്ച ചെയ്യാമെന്നും വിഡി സതീശൻ പറഞ്ഞു. വിമാനം ഹൈജാക്ക് ചെയ്തത് പോലെയാണ് ഗവർണർ തന്റെ ആവശ്യം നേടിയെടുത്തത്. തോക്കും ബോംബുമാണെന്ന് പറഞ്ഞ് ഗവർണർ ഭീഷണിപ്പെടുത്തി. കളിത്തോക്കും ടെന്നീസ് ബോളുമാണെന്ന് സർക്കാരിന് മനസിലായില്ലെന്നും അദ്ദേഹം പരിഹസിച്ചു.