തിരുവനന്തപുരം: കെ.റെയിലിന് എതിരെ കവിത എഴുതിയ കവി റഫീഖ് അഹമ്മദിനും, കായംകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന അരിതാ ബാബുവിനും എതിരെ സൈബർ സഖാക്കൾ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്. സൈബറാക്രമണത്തെ ശക്തമായി വിമർശിച്ച്‌കൊണ്ട് വി.ഡി..സതീശൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. 'വ്യാജ പ്രൊഫൈലുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കൊടും ക്രിമിനലുകളാണിവർ. നവോഥാനം, സ്ത്രീപക്ഷ കേരളം, തുല്യനീതി, മനുഷ്യാവകാശം, പൊളിറ്റിക്കൽ കറക്ട്നസ്, നിറയെ ചുവന്ന പൂക്കൾ, ചുവന്ന പ്രഭാതം, മനുഷ്യനാകണം... ഇങ്ങനെയൊക്കെ പറയുമ്പോൾ എന്തൊരു മാന്യതയും സഹിഷ്ണുതയും മനുഷ്യസ്നേഹവും ആണ് നിങ്ങൾക്ക്. പക്ഷെ പ്രവൃത്തിയിൽ മനുഷ്യത്വത്തിന്റെ കണിക തീരെയില്ല'. 'അന്യന്റെ സ്വരം സംഗീതമായി വരും എന്നൊക്കെ പാടി നടക്കുന്ന ഈ ആക്രമണകാരികളുടെ കൂട്ടം, തങ്ങളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങൾ നടത്തുകയാണ്.'-പ്രതിപക്ഷ നേതാവ് കുറിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വ്യത്യസ്തവും പരസ്പര വിരുദ്ധവും പലപ്പോഴും പരസ്പര പൂരകവുമായ ശബ്ദങ്ങളുടെ മിശ്രണമാണ് ജനാധിപത്യം. ബഹുസ്വരതയാണ് അതിന്റെ കരുത്ത്. നിലപാടുകളുടെ വസന്തമാണത്, നിരന്തരമായ ആശയ വിനിമയവും സംഭാഷണവും പഠനവുമാണ്. ദളിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ അരികുകളിലേക്ക് തള്ളപ്പെടുന്ന ജീവിതങ്ങളുടെ അതിജീവനവുമാണ്. ജനാധിപത്യം ഒരു നാൾ ഈ രാജ്യത്ത് പൊട്ടി മുളച്ചതല്ല. നൂറ്റാണ്ടിലേറെ നീണ്ട മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഗുണഫലമാണ്.

'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരേ
കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.'

പ്രിയകവി റഫീഖ് അഹമ്മദിന് ഈ വരികൾ കുറിക്കേണ്ടി വന്നത് കടുത്ത മനോവേദനയുടേയും ഒപ്പം പ്രതിഷേധത്തിന്റയും ഭാഗമായാകും.

അസഹിഷ്ണുതയുടെ മൊത്തവ്യാപാരികൾ സെൽഭരണവും ഗൂണ്ടായിസവും കടുപ്പിക്കുകയാണ്. അന്യന്റെ സ്വരം സംഗീതമായി വരും എന്നൊക്കെ പാടി നടക്കുന്ന ഈ ആക്രമണകാരികളുടെ കൂട്ടം, തങ്ങളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങൾ നടത്തുകയാണ്. അൻപത്തിരണ്ട് വെട്ട് വെട്ടി കൊല്ലുന്ന ക്രൂരതയുടെ പുതിയ പാഠങ്ങൾ ചമക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് കവി റഫീക്ക് അഹമ്മദിന് നേരെയുള്ള സിപിഎം സൈബർ ആക്രമണവും വെർച്വൽ ഹിംസയും. സിൽവർ ലൈനിനെതിരെ കവിതയിലൂടെ പ്രതികരിച്ചതാണ് റഫീക്ക് അഹമ്മദ് ചെയ്ത പാതകം. പാർട്ടി കോടതി വിധിച്ച ശിക്ഷ സൈബർ ക്രിമിനലുകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നാട്ടിലിപ്പോഴും ജനാധിപത്യമുള്ളതു കൊണ്ട് പ്രിയ കവിയെ കോൺസൻട്രേഷൻ ക്യാംപിലേക്ക് അയയ്ക്കാൻ കഴിയില്ല. അതുകൊണ്ട് സൈബർ ലോകത്ത് ശിക്ഷാവിധി നടപ്പാക്കുന്നു.

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബുവിനും അവരെക്കുറിച്ച് തിരഞ്ഞെടുപ്പു വാർത്ത ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകയ്ക്കു നേരെയും ഏതാനും ദിവസങ്ങളായി സൈബർ സഖാക്കളുടെ അക്രമവും അസഭ്യവർഷവും തുടരുകയാണ്. ഇക്കൂട്ടരിൽ മുഖമുള്ളവരും മുഖമില്ലാത്തവരുമുണ്ട്. സ്വന്തമായി പേരുള്ളവരും പേരില്ലാത്തവരുമുണ്ട്. വ്യാജ പ്രൊഫൈലുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കൊടും ക്രിമിനലുകളാണിവർ. നവോഥാനം, സ്ത്രീപക്ഷ കേരളം, തുല്യനീതി, മനുഷ്യാവകാശം, പൊളിറ്റിക്കൽ കറക്ട്നസ്, നിറയെ ചുവന്ന പൂക്കൾ, ചുവന്ന പ്രഭാതം, മനുഷ്യനാകണം... ഇങ്ങനെയൊക്കെ പറയുമ്പോൾ എന്തൊരു മാന്യതയും സഹിഷ്ണുതയും മനുഷ്യസ്നേഹവും ആണ് നിങ്ങൾക്ക്. പക്ഷെ പ്രവൃത്തിയിൽ മനുഷ്യത്വത്തിന്റെ കണിക തീരെയില്ല.

നിങ്ങൾക്ക് മനുഷ്യർ കടന്നുവന്ന വഴികളോ അവരുടെ അതിജീവനമോ അവരുടെ മനോഗതിയോ പരിഗണനാ വിഷയമേയല്ല. എതിർ സ്വരങ്ങളോടെല്ലാം നിങ്ങൾക്ക് അസഹിഷ്ണുതയാണ്. മുന്നണിയിൽ ഒപ്പമിരിക്കുന്ന സിപിഐയുടെ നേതാക്കളെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതും എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ലൈംഗികമായും ജാതീയമായും ആക്രമിക്കുകയും ചെയ്യുന്നത് ഈ അസഹിഷ്ണുതയുടെ ഭാഗമാണ്. സാമാന്യമര്യാദയുടെ എല്ലാ പരിധികളും ലംഘിക്കുന്ന ആക്രമണമാണ് സൈബറിടങ്ങളിലും നിങ്ങൾ നടപ്പാക്കിപ്പോരുന്നത്.

വ്യാജ പ്രൊഫൈലുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നവരാണെങ്കിലും അവിടെയെല്ലാം ചുവപ്പും ചെൻതാരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും പാർട്ടിക്കോ നേതൃത്വത്തിനോ ഒഴിയാനാകില്ല. സ്വന്തമായി അഭിപ്രായമോ രാഷ്ട്രീയ നിലപാടോ ശബ്ദമോ എഴുത്തോ ഉള്ളവരെ അപമാനിക്കാം... കൊല്ലാം... നശിപ്പിക്കാം... അസഹിഷ്ണുതയുടെ ഒരു കോടി ചുവന്ന പൂക്കൾ വിരിയിക്കാം...... അങ്ങനെ മനുഷ്യനാകാം... മധുര മനോഹര മനോജ്ഞ കേരളം സൃഷ്ടിക്കാം.

ലാൽസലാം