തൃശൂർ: സ്വർണക്കടത്തിൽ സിപിഎം ബന്ധം പുറത്തായിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാമനാട്ടുകര സ്വർണക്കടത്തുകേസിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കും പങ്കുണ്ട്. അവരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് തൃശൂരിൽ ആവശ്യപ്പെട്ടു.

സ്വർണക്കടത്തുകാരുടെയും സ്ത്രീപീഡകരുടെയും സംരക്ഷകരായി സിപിഎം മാറി. സൈബറിടങ്ങളിൽ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നവർ തന്നെയാണ് പല ക്രിമിനൽ കേസുകളിലെയും പ്രതികൾ.

കണ്ണൂർ ശാന്തമായപ്പോൾ പാർട്ടി ക്രിമിനൽ സംഘങ്ങൾ മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് ക്രിമിനൽ സംഘങ്ങളെ ഓരോദിവസവും ന്യായീകരിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. രാമനാട്ടുകര സ്വർണക്കടത്തുകേസിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കും പങ്കുണ്ട്. അവരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ അന്വേഷണം ഒരു പരിധി വിട്ടുകഴിഞ്ഞാൽ മരവിപ്പിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചു വരുന്നതെന്നും സതീശൻ ആരോപിച്ചു.

രാഷ്ട്രീയ കൊലപാതകം നടത്തുന്നവർക്കും സ്വർണക്കടത്തും സ്ത്രീപീഡനവും നടത്തുന്നവർക്ക് സംരക്ഷണവും പ്രോൽസാഹനവുമാണ് സിപിഎം നൽകി വരുന്നത്. കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായിട്ടും, 100 പേരെ ഇന്റർവ്യൂവിന് വിളിച്ചിട്ട്, പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂ്ന്നാം റാങ്കും നൽകി നിയമനത്തെ മുഴുവൻ സിപിഎം അട്ടിമറിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങളെ പാർട്ടി പരസ്യമായി ന്യായീകരിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളിൽപ്പെട്ടവരെ പാർട്ടി സംരക്ഷിക്കും എന്നതിന്റെ സന്ദേശമാണിത്. കൊടകര കുഴൽപ്പണക്കേസ് മൂന്നുമാസമായിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ്. ഈ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണ്. കേരളത്തിലെ സിപിഎമ്മും ബിജെപിയും നടത്തുന്നത് സർക്കസിലെ വെറും തല്ല് ഒച്ച മാത്രമാണെന്നും സതീശൻ പറഞ്ഞു.