പാലക്കാട് :വെള്ളച്ചാട്ടം കാണാനിറങ്ങി കാട്ടിൽ കുടുങ്ങിയ സംഘത്തെ പാലക്കാട് അഗ്‌നിരക്ഷാസേന തിരികെയെത്തിച്ചു. ഞായറാഴ്ച വൈകീട്ട് 4.30-ഓടെ അകത്തേത്തറ എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിന് പിറകുവശത്തായുള്ള അയ്യപ്പൻചാൽ വെള്ളച്ചാട്ടം കാണാൻപോയ രണ്ട് കുടുംബങ്ങളടങ്ങുന്ന സംഘമാണ് കാട്ടിൽപ്പെട്ടുപോയത്.

പാലക്കാട് വടക്കന്തറ സ്വദേശികളായ രണ്ട് പുരുഷന്മാരും സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘം അയ്യപ്പൻചാൽ മലകയറിപ്പോവുകയും സന്ധ്യയായതോടെ ഇരുട്ടത്ത് വഴിതെറ്റുകയുമായിരുന്നു. തുടർന്ന്, ഇവർ പാലക്കാട് അഗ്‌നിരക്ഷാസേനയെ വിളിച്ച് സഹായമഭ്യർഥിച്ചു. അയ്യപ്പൻചാൽ സമീപവാസിയായ മോഹനന്റെ സഹായത്തോടെയാണ് പാലക്കാട് അഗ്‌നിരക്ഷാസേന മലകയറി കുടുംബത്തെ കണ്ടെത്തി തിരികൈയത്തിച്ചത്.

വന്യമൃഗശല്യമുള്ള പ്രദേശമാണിവിടം. പാലക്കാട് അഗ്‌നിരക്ഷാസേന സീനിയർ ഫയർ ഓഫീസർ ജോജി, അരുൺകുമാർ, സുരേഷ്, അഭിരാജ്, സമീർ, സുരേഷ് എന്നിവർ ചേർന്നാണ് കാട്ടിൽപ്പെട്ടുപോയ കുടുംബത്തെ തിരികെയെത്തിച്ചത്. രാത്രി എട്ടു മണിയോടെയാണ് ഇവർ തിരികെയെത്തിയത്.