കാസർകോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളരിക്കുണ്ട് സ്വദേശി രതീഷിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി രീതീഷടക്കം അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് 13 വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാതായ ഉടൻ തന്നെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രതീഷ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണപ്പെടുത്തിയും ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് രതീഷിന്റെ സുഹൃത്തുക്കളായ നാല് പേരും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായ ഉടൻ തന്നെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് പീഡനത്തിനിരയായ പെൺകുട്ടിയെ പീഡനം നടന്ന വീടിന് സമീപത്ത് നിന്നും കണ്ടെത്തുന്നത്. പിന്നീട് പെൺകുട്ടി അമ്മയോട് താൻ പീഡനത്തിനിരയായ കാര്യം തുറന്ന് പറയുകയായിരുന്നു. വിശദമായ അന്വോഷണത്തിൽ രീതീഷിനെ കൂടാതെ നാല് പേർകൂടി തന്നെ സംഭവ സ്ഥലത്ത് വെച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്ന കാര്യവും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ട് സിഐ ജോസ്‌കുര്യന്റെ നേതൃത്വത്തിലുള്ള സംഘം രതീഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ തന്നെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റു നാലുപേർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം.

ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തി പിടികൂടുമെന്നും പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം നൽകിയതായും പൊലീസ് അറിയിച്ചു.