തിരുവനന്തപും: ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവിന്റെ ബഹിഷ്‌കരണം. അതും അവതാരകന്റെ കൂടി അഭിപ്രായം മാനിച്ച്. മാതൃഭൂമി ചാനൽ ചർച്ചയിലായിരുന്നു ഈ അത്യപൂർവ്വ ബഹിഷ്‌കരണം. കോൺഗ്രസ് നേതാവ് അനിൽ ബോസാണ് ചർച്ചയിൽ പങ്കെടുക്കാതെ സോറി പറഞ്ഞ് മടങ്ങിയത്. സോറി വേണ്ടെന്ന് പറഞ്ഞ് അവതാരകനായ വേണു ബാലകൃഷ്ണനും തീരുമാനത്തെ അംഗീകരിച്ചു.

കലങ്ങി മറിയുമോ കോൺഗ്രസ്? ഇതായിരുന്നു ചാനലിലെ പ്രൈം ഡിബേറ്റ് ചർച്ച ചെയ്തത്. സണ്ണി കുട്ടി എബ്രഹാമും ചേക്കുട്ടിയും അടങ്ങുന്ന മാധ്യമ പ്രവർത്തകർ. ഇടതു പക്ഷത്തോട് അടുപ്പം കാട്ടുന്ന ലാൽ കുമാർ എന്ന രാഷ്ട്രീയ നിരീക്ഷകൻ. ഇവർക്കൊപ്പമാണ് അനിൽ ബോസിനേയും ചർച്ചയ്ക്ക് വേണു ക്ഷണിച്ചത്. കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നേതാക്കൾക്ക് കെപിസിസിയുടെ വിലക്കുണ്ട്. അതിനെ അച്ചടക്ക ലംഘനമായി കാണുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടു തന്നെ കോൺഗ്രസിലെ ചാനൽ സിംഹങ്ങൾ ചർച്ചകൾക്ക് എത്താറില്ല. ഇവിടെയാണ് അനിൽ ബോസിനെ വേണു വ്യത്യസ്തനായി കണ്ടത്. വിലക്ക് വകവയ്ക്കാതെ ചർച്ചയ്‌ക്കെത്താമെന്ന് സമ്മതിച്ച നേതാവിനെ പുകഴ്‌ത്തിയാണ് ചർച്ച വേണു തുടങ്ങിയതും. കെസി വേണുഗോപാലിനെ കണക്കിന് വിമർശിച്ച് ഇന്‌ട്രോ. അതുകഴിഞ്ഞ് സണ്ണി കുട്ടി എബ്രഹാമിന്റെ കടന്നാക്രമണം. അതും കോൺഗ്രസിലെ നേതൃത്വത്തിന് എതിരെ. ഇതിനിടെ അനിൽ ബോസിന്റെ ഊഴമെത്തി.

കെപിസിസി വിലക്ക് ബാധകമാകാത്ത ഇമ്യൂണിറ്റിയുടെ രഹസ്യമാണ് വേണു ആദ്യ ചോദ്യമായി ഉയർത്തിയത്. എന്നാൽ പാർട്ടി വിഭാഗീയത ചർച്ച ചെയ്യില്ലെന്ന് പറഞ്ഞതാണെന്നും കണ്ണൂരിലെ ചരിത്ര പരമായ പാർട്ടി ആസ്ഥാനത്തിലെ ഉദ്ഘാടനം ചർച്ച ചെയ്യനാണ് എത്തിയതെന്നും അനിൽ ബോസിന്റെ മറുപടി. വിഭാഗീയ ചർച്ചയെ കുറിച്ച് അറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇതോടെ വേണു ഇടപെട്ടു. ആ പറയുന്നത് തെറ്റാണെന്നും കോൺഗ്രസിലെ ഉൾപാർട്ടി പ്രശ്‌നങ്ങളുടെ ചർച്ചയ്ക്കാണ് വിളിച്ചതെന്നും വേണു പറഞ്ഞു.

ചർച്ചയ്ക്ക് വിളിക്കുമ്പോൾ ഒരിക്കലും കോൺഗ്രസ് മന്ദിര ചർച്ചയ്ക്കാണെന്ന് മാത്രമായിരുന്നില്ല പറഞ്ഞതെന്നും വേണു വിശദീകരിച്ചു. അതിന്റെ പശ്ചാത്തലത്തിൽ നേതാക്കളുടെ പ്രതികരണവും ഒതുക്കലുകളുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വേണു വ്യക്തമാക്കി. ഇതോടെ അങ്ങനെ ആണങ്കിൽ വെരി സോറി ടു സെ... ഞാൻ ചർച്ചയിൽ നിന്ന് പിന്മാറുന്നുവെന്ന് അനിൽ ബോസ് വ്യക്തമാക്കി. ഇത് വേണു അംഗീകരിക്കുകയും ചെയ്തു.

ഇൻകൺവീനിയൻസിന് സോറി എന്ന് വീണ്ടും അനിൽ ബോസ് പറഞ്ഞു. ഒന്നും ഒളിച്ചു കടത്തുന്നില്ലെന്നും ഒളിച്ചു കടത്തുന്നവരെ തുറന്നു കാട്ടാനാണ് ചർച്ചയെന്നും വേണു പറഞ്ഞു. അതുകൊണ്ട് തന്നെ താങ്കളുടെ അസ്വകര്യം സഹിച്ചെന്നും വേണു കൂട്ടിച്ചേർത്തു. നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ എനിക്കു വേറെ ഒരാളെ വയ്ക്കാമായിരുന്നു എന്ന പരിഭവം വേണുവും പങ്കുവച്ചു. പിന്നെ മൈക്ക് അഴിച്ച് അനിൽ ബോസിന്റെ മടക്കം.

കലങ്ങി മറിയുമോ കോൺഗ്രസ്? എന്ന ചർച്ചയുടെ പോക്ക് എങ്ങനെ എന്ന് മനസ്സിലാക്കി തന്നെയാണ് അനിൽ ബോസ് ചാനൽ ഫ്‌ളോർ വിട്ടതെന്ന് വ്യക്തം. കെസി വേണുഗോപാലിനെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു വേണു ചർച്ച നയിച്ചത്. വസ്തുതകൾ നിരത്തിയുള്ള കടന്നാക്രമണം സണ്ണിക്കുട്ടി എബ്രഹാമും നടത്തിയെന്നതാണ് വസ്തുത. അങ്ങനെ ചാനലിൽ എത്തി ഒരു മറുപടി പോലും പറയാതെ ബഹിഷ്‌കരിക്കുന്ന നേതാവായി അനിൽ ബോസും മാറി.