മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ആരോപിച്ച് യുഡിഎഫിനെ കടന്നാക്രമിച്ച സിപിഎം വീണ്ടും മലക്കം മറിഞ്ഞു. മലപ്പുറം പഞ്ചായത്തിലാണ് സിപിഎം വെൽഫെയർ പാർട്ടിയുമായി സംഖ്യത്തിലേർപ്പെട്ടത്. മലപ്പുറം വെട്ടം പഞ്ചായത്തിലാണ് വെൽഫെയർ പാർട്ടി സിപിഎമ്മിനെ പിന്തുണച്ചത്.

ഇടത് പ്രതിനിധിയായ കെടി റുബീനയാണ് വെൽഫെയറിന്റെ പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

ആകെ അഞ്ച് അംഗങ്ങളാണ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉള്ളത്. ഇതിൽ രണ്ട് പേർ എൽഡിഎഫ് പ്രതിനിധിയും രണ്ട് പേർ യുഡിഎഫിന്റെ പ്രതിനിധിയും ഒരാൾ വെൽഫെയർ പാർട്ടിയിൽ നിന്നുള്ള ആളുമാണ്. വെൽഫെയറിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് ചെയർപെഴ്സൺ സ്ഥാനം എൽഡിഎഫ് പിടിച്ചെടുത്തത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പങ്കെടുത്ത വെൽഫെയർ പാർട്ടി പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. എൽഡിഎഫ് 9, യുഡിഎഫ്10, വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയാണ് 20 അംഗങ്ങളുള്ള വെട്ടം പഞ്ചായത്തിന്റെ കക്ഷിനില.