കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുസ്മരണ പരിപാടിയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കിയതിനെ തുടർന്ന് മമത ബാനർജി വേദിവിട്ട സംഭവം ബം​ഗാൾ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. നേതാജിയുടെ 125-ാം ജന്മവർഷാചരണ പരിപാടികളുടെ ഭാഗമായി കൊൽക്കത്ത വിക്ടോറിയ മെമോറിയലിൽ നടന്ന ചടങ്ങിൽ മമത പ്രസംഗിക്കവെ ജയ് ശ്രീരാം വിളി ഉയർന്ന സംഭവമാണ് വിവാദത്തിനിടയാക്കിയത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മമത ബാനർജി പ്രസം​ഗിക്കാതെ വേദി വിടുകയായിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

വിക്ടോറിയ മെമോറിയലിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സദസ്സിൽ നിന്ന് ജയ്ശ്രീറാം വിളികൾ മുഴങ്ങിയതാണ് മമതയെ പ്രകോപിപ്പിച്ചത്. തുടർന്ന് ക്ഷണിച്ചുവരുത്തി അപമാനിക്കരുതെന്ന് പ്രസ്താവിച്ച് അവർ പ്രസംഗിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ഈ സംഭവവും ആയുധമാക്കാനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. അതേസമയം, ബിജെപിക്കുള്ളിൽ തന്നെ സംഭവത്തിൽ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്.

'ജയ്ശ്രീറാം മുദ്രാവാക്യം ചിലർ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പ്രതിഷേധത്തോടെയും ഉപയോഗിക്കാറുണ്ട്. എന്നാൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അത്തരം മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. അത് സംഭവിച്ചുപോയി', മുൻ എംഎൽഎയും ബിജെപി വക്താവുമായ ശ്രമിക് ഭട്ടാചാര്യ സംഭവത്തിന് ശേഷം പ്രതികരിച്ചു. എന്നാൽ കൈലാഷ് വിജയവർഗിയയും ദിലീപ് ഘോഷും വളരെ 'ജനപ്രിയ അഭിവാദ്യ'ത്തിനെതിരേ മമത പ്രതികരിച്ചതിനെ വിമർശിച്ച് രംഗത്തെത്തി.
.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരിപാടിയിലേക്ക് കൂടുതൽ ക്ഷണക്കത്തുകൾ പാർട്ടി പ്രവർത്തകർക്കാണ് നൽകിയതെന്നും സദസ്സിലുണ്ടായിരുന്നത് ഭൂരിഭാഗവും ബിജെപി. പ്രവർത്തകരായിരുന്നുവെന്നുമാണ് ആരോപണം. പരിപാടിക്ക് രണ്ടുദിവസം മുമ്പായി നിരവധി എംപിമാർ വിക്ടോറിയ മെമോറിയലിൽ ഉണ്ടായിരുന്നു. അവരാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതും ക്ഷണക്കത്ത് ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചിരുന്നതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായില്ല.

ഓരോ ബിജെപി. എംപിമാർക്കും 300 മുതൽ 400 വരെ കാർഡുകൾ നൽകിയിരുന്നുവെന്നും ഇതെല്ലാം പാർട്ടി ഓഫീസിലേക്കാണ് പോയതെന്നുമാണ് ആരോപണം. തൽഫലമായി താഴെനിരയിലുള്ള പ്രവർത്തകർക്കാണ് ക്ഷണക്കത്തുകൾ ലഭിച്ചത്. ഇവർ ഇത്തരം പരിപാടികളിൽ പങ്കെടുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച് അറിവുള്ളവരായിരുന്നില്ല.

ഈ ചടങ്ങിൽ പങ്കെടുക്കാൻ അനുയോജ്യരായിട്ടുള്ള വ്യക്തികൾക്കായിരുന്നു ക്ഷണക്കത്തുകൾ വിതരണം ചെയ്യേണ്ടിയിരുന്നതെന്ന് ബിജെപിക്കുള്ളിലെ ചിലർ തന്നെ സമ്മതിക്കുന്നുണ്ട്. 30 ബിജെപി. സന്നദ്ധ പ്രവർത്തകരാണ് വേദിയിൽ ഉണ്ടായിരുന്നത്. സർക്കാർ പരിപാടി നിയന്ത്രിക്കാൻ ബിജെപി. സന്നദ്ധപ്രവർത്തകർ എന്തിനായിരുന്നുവെന്നാണ് ഉയരുന്ന ചോദ്യം.