തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭായോഗ തീരുമാനം. വൈദ്യുതി വകുപ്പു മന്ത്രി ആയിരിക്കെ ആര്യാടൻ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ്. നായരുടെ പരാതിയാണ് അടിസ്ഥാനം.വിജിലൻസ് അന്വേഷണം നടത്തുന്നതിന് മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കോവിഡ് ബാധിച്ച് മരണമടയുന്നവർക്ക് ധനസഹായം

കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും. ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുമ്പോൾ മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്കു കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.

സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന് കർശന മാനദണ്ഡം

സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിൽ മാനദണ്ഡങ്ങൾ കർശനമായും സുതാര്യമായും നടപ്പിലാക്കാൻ നടപടി സ്വീകരിക്കും. മാനദണ്ഡങ്ങൾ അനുസരിച്ച് സ്ഥലം മാറ്റങ്ങൾ നടത്തുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓൺലൈൻ സംവിധാനത്തിലൂടെ സ്ഥലം മാറ്റം സുതാര്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

ഭരണാനുമതി നൽകും

കൊച്ചി - ബംഗളൂരു വ്യാവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ കണ്ടെത്തിയ 375 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

തടി നീക്കം ചെയ്യാൻ സമയം അനുവദിക്കും

കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാൻ കഴിയാത്തവർക്ക് തടി നീക്കം ചെയ്യാൻ ഉത്തരവ് ഇറങ്ങുന്ന തീയതി മുതൽ രണ്ടാഴ്ചത്തെ സമയം അനുവദിക്കും.

പാട്ടത്തിന് നൽകും

കാസർകോട് മുന്നാഡ് വില്ലേജിൽ 0.10 ഏക്കർ സർക്കാർ ഭൂമി പയ്യന്നൂർ ഖാദി കേന്ദ്രത്തിന് നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിക്കുന്നതിന് ആർ. ഒന്നിന് 100 രൂപ സൗജന്യ നിരക്കിൽ പുതുക്കി നിശ്ചയിച്ച് 30 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കാൻ തീരുമാനിച്ചു.