കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിന്റെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. പൊലീസ് എല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്. കേസിനെ കുറിച്ച് കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു. വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്നും വിജയ് ബാബു അറിയിച്ചു. സിനിമാ ലോകത്തിനും പരാതിയെ കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ലെന്നതാണ് വസ്തുത.

സൂര്യാ ടിവിയുടെ ഭാഗമായി മാധ്യമ ലോകത്തെത്തിയ വിജയ് ബാബു പിന്നീട് നിർമ്മാതാവുകയായിരുന്നു. നിരവധി സൂപ്പർഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നിർമ്മാതാവായി. നിരവധി യുവ സംവിധായകരെ അവതിപ്പിച്ചു. ഒടിടി റിലീസിന്റെ സാധ്യതകൾ മലയാളത്തിൽ ആദ്യം പരീക്ഷിച്ചതും വിജയ് ബാബുവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കൾ വിജയ് ബാബുവിനുണ്ടായിരുന്നുവെന്ന് മലയാള സിനിമയിലുള്ളവർ പോലും പറയുന്നു. അതിനിടെയാണ് പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്യുന്നത്. ആരാണ് പരാതിക്കാരിയാണെന്ന് പോലും വ്യക്തമല്ല. വിവരമെല്ലാം പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.

എന്നാൽ കേസെടുത്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇത് ദുരൂഹത കൂട്ടുകയാണ്. നിർമ്മാതാവായി തുടങ്ങിയ വിജയ് ബാബു പിന്നീട് തിരിക്കുള്ള നടനുമായി. താര സംഘടനയായ അമ്മയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിക്കുകയും ചെയ്തു. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചായിരുന്നു അട്ടിമറി ജയം. സൂര്യ ടിവിയിൽ മലയാള സിനിമകളുടെ പ്രക്ഷേപണം മറ്റും തീരുമാനിച്ചിരുന്നത് വിജയ് ബാബുവാണ്. ഈ പരിചയമാണ് വിജയ് ബാബുവിനെ സിനിമയിലേക്ക് അടുപ്പിച്ചത്.

സഹ നിർമ്മാതാവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ വിജയ് ബാബുവിന് മേൽ ഉയർന്നിരുന്നു. പിന്നീട് ഈ നിർമ്മാണ കമ്പനി വേണ്ടെന്നു വച്ചു. പിന്നീട് സ്വന്തം ബാനറിലായി പ്രവർത്തനം. മലയാളത്തിലെ ഏറ്റവും സൗമ്യനായ നിർമ്മാതാവ് എന്ന പേരും നേടി. അത്തരത്തിലൊരു വ്യക്തിക്കെതിരെ പീഡന കേസ് എന്നത് സിനിമാ ലോകത്തേയും ഞെട്ടിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് അറിയില്ലെന്നാണ് സിനിമാക്കാർ പറയുന്നത്. വിജയ് ബാബു യാത്രയിലാണ്. അതുകൊണ്ട് തനിക്കും ഒന്നും അറിയില്ലെന്ന് വിശദീകരിക്കുന്നു.

കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും വിജയ് ബാബുവിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയതെന്ന് പോലും പറയുന്നില്ല. പരാതിയുടെ സ്വഭാവവും പുറത്തു വന്നിട്ടില്ല. പീഡന കേസ് ആയതു കൊണ്ട് തന്നെ വെബ് സൈറ്റിൽ എഫ് ഐ ആർ അപ് ലോഡ് ചെയ്യേണ്ടതുമില്ല. അതുകൊണ്ട് തന്നെ കേസിന് എല്ലാ അർത്ഥത്തിലും രഹസ്യ സ്വഭാവമാണ് ഇപ്പോൾ.