തിരുവനന്തപുരം: തിയേറ്റർ തുറക്കുന്നതിലെ തർക്കം പുതിയ തലത്തിലേക്ക്. ഇളയ ദളപതി വിജയുടെ മാസ്റ്റർ എന്ന സിനിമ ജനുവരി 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് ചർച്ചകൾ. കേരളത്തിലെ തീയറ്റർ ഉടമകളെ സഹായിക്കുന്നതിനായുള്ള നടപടികൾ കൈക്കൊണ്ട് തിയറ്റർ തുറക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കും എന്നുതന്നെയാണ് വിശ്വാസമെന്നും വിജയ് സിനിമയുടെ വിതരണക്കാർ പറയുന്നു.

തമിഴ്‌നാട്ടിൽ തീയറ്ററുകളിൽ 100% സീറ്റ് തമിഴ്‌നാട് ഗവൺമെന്റ് അനുവദിച്ചപ്പോൾ കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് അത് 50% ആയി വെട്ടിക്കുറച്ചിരിക്കുകയാണ്. അത് ഒരു കനത്ത വെല്ലുവിളി തന്നെയാണ്. കേരളത്തിൽ ആണെങ്കിൽ യുവാക്കൾ കൂടുതൽ കയറുന്നതു സെക്കൻഡ് ഷോയ്ക്കാണ്. സെക്കന്റ് ഷോയ്ക്കും കേരളത്തിൽ നിരോധനം. അങ്ങനെ വിജയ് ചിത്രം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. തമിഴ്‌നാട്ടിൽ വെളുപ്പിന് 1 മണിക്ക് തുടങ്ങുന്ന 24 മണിക്കൂർ ഷോ അനുവദിച്ചപ്പോൾ കേരളത്തിൽ 9 മണി മുതൽ 9 മണിവരെയുള്ള 12 മണിക്കൂർ ഷോ ആണ് അനുവദിച്ചിട്ടുള്ളത്.

നികുതി ഒഴിവാക്കി സംസ്ഥാന സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തി?യേറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള ജനറൽ ബോഡി തീരുമാനിച്ചിരുന്നു. ഗ്രാന്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ അദ്ധ്യക്ഷത വഹിച്ചു.തിയേറ്റർ ഉടമകളുടെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഫിയോക് പ്രതിനിധികളുമായി ചർച്ച ചെയ്യും.

കോവിഡ് കാരണം പത്തുമാസമായി അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു. തിയേറ്ററുകൾ തുറക്കാൻ ഭൂരിപക്ഷം ഉടമകളും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത മൂലം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് നേതാക്കൾ പറഞ്ഞതിനോട് എല്ലാവരും യോജിക്കുകയായിരുന്നു. വിജയിന്റെ 'മാസ്റ്റർ' 13ന് റിലീസ് ചെയ്യാൻ ഉടമകൾ ആലോചിച്ചിരുന്നെങ്കി?ലും അതും വേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാവും തിയേറ്ററുകൾ തുറക്കുന്നത് തീരുമാനിക്കുക. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വാസം.

'മാസ്റ്റർ' എന്ന സിനിമയുടെ കാസർഗോഡ് മുതൽ കൊച്ചി വരെയുള്ള വിതരണം ഏറ്റെടുത്തിട്ടുള്ളത് ഫോർച്യൂൺ സിനിമയാണ്. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ മാജിക് ഫ്രെയിംസ് ആണ് എടുത്തിട്ടുള്ളത്. ഈ സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ജനുവരിയിൽ ആണ് വൻ തുക ജി എസ് ടി ഉൾപ്പടെ അഡ്വാൻസ് കൊടുത്ത് ഡിസ്ട്രിബൂഷൻ റൈറ്റ് വാങ്ങിയത്. അന്ന് ഏപ്രിലിൽ ആയിരുന്നു റിലീസ് തീയതി പറഞ്ഞിരുന്നത്. അതിനു ശേഷം കൊറോണ വന്നു.

ജനുവരി 13 നാണ് മാസ്റ്റർ റിലീസ് തീയതി തീരുമാനിച്ചിരിക്കുന്നത്. അതിനു മുൻപേ തന്നെ സർക്കാർ തിയറ്റർ ഉടമകളുടെ ആവശ്യം അനുഭാവ പൂർവം കണ്ടു ഒരു പോംവഴി കണ്ടെത്തും എന്നാണു ഇവരുടെ പ്രതീക്ഷ തീയറ്റർ അടഞ്ഞു കിടന്നാലും വൈദ്യുതി ചാർജ് ഇനത്തിൽ ഒരു ഫിക്‌സഡ് തുക തീയറ്ററുകൾക്ക് എല്ലാ മാസവും വരും. പടം ഓടാതെ ഈ ഭീമമായ തുക അടക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്. പിന്നെ തിയറ്ററുകൾ പരിപാലിക്കുന്നതിന്റെ വേറെ ചെലവ്. ഇതെല്ലം പരിഹരിക്കാൻ ഒരു പോംവഴി കണ്ടെത്തിയേ ശേഷമേ തിയേറ്റർ തുറക്കൂവെന്നാണ് ഉടമകളുടെ നിലപാട്.

'സൂപ്പർ താരം വിജയ് തിയറ്റർ ഉടമകൾക്ക് ഒപ്പം നിന്ന് വളരെ ചലഞ്ചിങ് ആയ ഒരു തീരുമാനമാണ് എടുത്തത്. എന്ത് നഷ്ടം വന്നാലും താൻ അതിനൊപ്പമുണ്ട്, മാസ്റ്റർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴിലെയും മലയാളത്തിലേയും മുന്തിയ താരങ്ങളുടെ സിനിമകൾ പോലും ഒടിടി റിലീസിന് പോകുമ്പോഴാണ് വിജയ് ഈ തീരുമാനം എടുത്തത്. വൻ തുകയ്ക്ക് സിനിമ എടുക്കാൻ ആമസോൺ ഇപ്പോഴും തയ്യാറാണ് എന്നുള്ളതാണ് വസ്തുത. തിയറ്റർ ഉടമകളുടെ സംഘടന വിജയ്ക്ക് നന്ദി അറിയിച്ചിരുന്നു.

വിജയ്യുടെ സിനിമ ബിഗിലിന്റെ കേരളത്തിലെ മാത്രം ഗ്രോസ് കളക്ഷൻ ഏകദേശം 30 കോടി രൂപയായിരുന്നു. അത്രയും ഒരു മാസ്സ് ഫാൻ ഫോള്ളോവെഴ്‌സ് വിജയ്ക്ക് കേരളത്തിൽ ഉണ്ട്. വിജയ് ഫാൻസിന് അവരുടെ അസോസിയേഷൻ വഴി ടിക്കറ്റ് എത്തിക്കാനാണ് വിതരണക്കാരുടെ തീരുമാനം.