കൊച്ചി: ചായക്കട നടത്തി ലഭച്ച കാശുകൊണ്ട് വിദേശ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച കൊച്ചിയിലെ വിജയൻ ചേട്ടനെയും മോഹനാമ്മയും വീണ്ടും അടുത്ത യാത്രക്ക് ഒരുങ്ങുന്നു. തങ്ങളുടെ ഇരുപത്തിയാറാമത്തെ സഞ്ചാരത്തിനാണ് ഇവർ പുറപ്പെടുന്നത്. രണ്ടുവർഷമായി കോവിഡ് പ്രമാണിച്ച് മുടങ്ങിക്കിടക്കുകയായിരുന്ന യാത്രകളാണ് ഇരുവരും പുനരാരംഭിക്കുന്നത്.

കൊച്ചിയിൽ കഴിഞ്ഞ 27 വർഷമായി ശ്രീബാലാജി കോഫീ ഷോപ്പ് എന്ന പേരിൽ ഒരു ചായക്കട നടത്തുന്ന കെ ആർ വിജയൻ എന്ന എഴുപത്തൊന്നു കാരനും, ഭാര്യ മോഹന എന്ന അറുപത്തൊമ്പതു കാരിയും കൂടി ഇത്തവണ കറങ്ങാൻ പോവുന്നത് റഷ്യയിലേക്കാണ്. ഒക്ടോബർ 21 -ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാനത്തിൽ അവർ റഷ്യക്ക് പറക്കും. ഇതുവരെ ഇരുവരും ചേർന്ന് 25 വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ആദ്യമായി പോകുന്നത് 2007 -ൽ ഇസ്രയേലിലേക്കാണ്. കോവിഡ് വരുന്നതിനു മുമ്പുള്ള വർഷം നടന്ന അവരുടെ അവസാനത്തെ ട്രിപ്പ് സ്‌പോൺസർ ചെയ്തത് ആനന്ദ് മഹീന്ദ്രയായിരുന്നു. അന്ന്, അവർ ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് കണ്ടു വന്നത്. അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ജർമനി, എന്നിങ്ങനെ പല രാജ്യങ്ങളും അവർ കണ്ടുവന്നുകഴിഞ്ഞു.

ന്യൂസിലാന്റ് സന്ദർശിച്ചാണ് ഇവർ കാൽ സെഞ്ച്വറി പൂർത്തീകരിച്ചത്. ചായ വിറ്റ് കിട്ടുന്ന കാശ് കൂട്ടിവെച്ച് യാത്ര ചെയ്യുന്ന ഇവരുടെ കഥ ലോകപ്രശസ്തമാണ്. ഇവരെ കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നുവരെ സഞ്ചാരികൾ കോഫി ഷോപ്പിൽ വന്നിട്ടുണ്ട്. ലോകത്തെ വിവിധ കോണുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഇവരുടെ കഥ ലോകത്തെ അറിയിച്ചു.

യാത്രയെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ് ഈ ദമ്പതികൾ. അതിയായ ഇഷ്ടവും അതിനുള്ള മനസുമുള്ളതിനാലാണ് തടസ്സങ്ങൾ മറികടന്ന് ഇവർക്ക് ഇത്രയും രാജ്യങ്ങൾ നേരിട്ട് കണ്ടറിയാൻ സാധിച്ചത്. ചായക്കടയിലെ തുച്ഛമായ വരുമാനത്തിൽ നിന്ന് പണം സ്വരുകൂട്ടിവച്ചാണ് ഇവർ യാത്ര പുറപ്പെടാറുള്ളത്. കോഫി ഷോപ്പിലെ വരുമാനത്തിൽ നിന്ന് ഇവർ ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കുന്നു. വീണ്ടും പണം ആവശ്യം വരുമ്പോൾ ബാങ്കിൽ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ലോൺ അടയ്ക്കാനുള്ള പണത്തിനായി കഠിനാധ്വാനം ചെയ്യും. ലോൺ അടവ് കഴിയുമ്പോൾ അടുത്ത ട്രിപ്പിനായുള്ള പ്ലാനിങ് ആരംഭിക്കും.

യുഎസ്എ, സിങ്കപ്പൂർ, സ്വിറ്റ്്സർലാന്റ്, ബ്രസീൽ, അർജന്റീന, ചിലി, പട്ടിക ഇങ്ങനെ നീളുന്നു. അമേരിക്കയും സ്വിറ്റിസർലാൻഡും സിങ്കപ്പൂരുമാണ് പോയതിൽ ഇഷ്ടപ്പെട്ട രാജ്യങ്ങളെന്നും വിജയൻ പറയുന്നു. പോയ രാജ്യങ്ങളുടെ കഥകൾ കോഫി ഷോപ്പിൽ കാണാൻ കഴിയും. വിവിധ രാജ്യങ്ങളിൽ വെച്ചെടുത്ത ഫോട്ടോകൾ ഇവിടെ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. ഇതിന് പുറമെ ആ രാജ്യങ്ങളിലെ ബില്ലുകളും കളയാതെ വിജയന്റെ പക്കലുണ്ട്. കോഫി ഷോപ്പിൽ വരുന്നവർക്ക് ഇതൊക്കെ നേരിൽ കാണാം. 23 രാജ്യങ്ങൾ കണ്ട് കഴിഞ്ഞ് നിൽക്കവെയാണ്.

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര വിജയൻ മോഹന ദമ്പതികളുടെ കഥ അടുത്തിടെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ട്രാവൽ ബ്ലോഗറായ ഡ്ര്യൂ ബ്ലിൻസ്‌കി തയ്യാറാക്കിയ വീഡിയോ ആനന്ദ് റീട്വീറ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഒരുപക്ഷേ ഫോബ്സ് പട്ടികയിലെ പണക്കാരുടെ പട്ടികയിൽ ഈ ദമ്പതികളുടെ പേര് ഉൾപ്പെട്ടുവെന്ന് വരില്ല. എന്നാലും ഇവർ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു എന്നാണ് ആനന്ദ് അന്ന് പറഞ്ഞത്.