കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിൽ ചായക്കട നടത്തിയിരുന്ന വിജയ മോഹന ദമ്പതികൾ ലോകയാത്രകളിലൂടെയാണ് പ്രശസ്തരായത്. 16 വർഷം നീണ്ടുനിന്ന യാത്രയിൽ ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ കണ്ട് തീർത്തത്.2007 ൽ ഈജീപ്ത്തിൽ തുടങ്ങിയ യാത്രയിൽ കഴിഞ്ഞ മാസം 21 ന് റഷ്യയിലായിരുന്നു അവസാനമായി സന്ദർശിച്ചത്.

ആഗ്രഹമുണ്ടെങ്കിൽ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തികൂടിയായിരുന്നു വിജയൻ.'ശ്രീ ബാലാജി കോഫി ഹൗസ്' എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകൾ. ജീവിതംതന്നെ യാത്രകളാക്കി മാറ്റിയ കഴിഞ്ഞ 16 വർഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങൾ സന്ദർശിച്ചു. ഇതിനിടെ ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവർ നിരവധിയാണ്.

പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയിട്ടുള്ള ചെറുയാത്രകളിൽനിന്ന് വളർന്നപ്പോൾ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ. 1988ൽ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്‌സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 26 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി.ആരോഗ്യപ്രശ്‌നങ്ങളാൽ ഇനിയൊരു യാത്ര നടക്കുമോ എന്ന സംശയത്തിലിരിക്കെയാണ് റഷ്യാ സന്ദർശനം തരപ്പെട്ടത്. ദമ്പതികൾ സന്ദർശിക്കുന്ന ഇരുപത്തിയാറാമത്തെ രാജ്യമായിരുന്നു റഷ്യ.

ചെറുപ്പം മുതൽ സഞ്ചാരപ്രിയനാണ് വിജയൻ. വിവാഹശേഷം യാത്രയ്ക്ക് കൂട്ടായി ഭാര്യയും കൂടി. ഇന്ത്യയിലെ പ്രധാന പുണ്യസങ്കേതങ്ങളിലേക്കടക്കം നിരവധി യാത്രകൾ നടത്തി. ലോകയാത്ര തുടങ്ങിയത് 2007ലായിരുന്നു. ഈജിപ്തിലേക്കാണ് ആദ്യമായി വിദേശസഞ്ചാരം നടത്തിയത്.ലോകരാജ്യങ്ങളിൽ കറങ്ങിയ ദമ്പതികളുടെ യാത്രകൾ വിദേശമാധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചൻ, അനുപംഖേർ, ശശി തരൂർ എംപി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്പോൺസർഷിപ്പുകളുമായി പ്രോത്സാഹിപ്പിച്ചു.

റഷ്യൻയാത്രയും അത്തരമൊരു സ്പോൺസർഷിപ്പിലാണ് നടന്നത്. കൊച്ചി കടവന്ത്ര ഗാന്ധിനഗറിലാണ് 'ശ്രീബാലാജി കോഫി ബാർ' ദമ്പതികൾ നടത്തിയിരുന്നത്. ചേർത്തല സ്വദേശിയായ കെ.ആർ.വിജയൻ എറണാകുളത്ത് എത്തിയത് 47 വർഷം മുൻപാണ്.ഇവിടെ ചായക്കട തുടങ്ങിയിട്ട് 27 വർഷമായി.അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയിലെ വിജയന്റെ ചായക്കടയിൽ നേരിട്ടെത്തി അദ്ദേഹത്തിന്റെ അനുഭവങ്ങൾ തിരക്കിയിരുന്നു.

കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണമോ എന്നത് മന്ത്രി ഇവരിൽ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലുമാണ് മാറ്റം വേണ്ടതെന്നായിരുന്നു ദമ്പതികൾ മന്ത്രിയെ അറിയിച്ചത്.മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.