തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ വിധിയിലും മന്ത്രിമാരുടെ രാജി മുറവിളിയിലും പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ.സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി വി ശിവൻ കുട്ടിക്കെതിരെ നിലവിൽ നടപടിയെന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നതെന്നും എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ആളുകൾ നിയമസംവിധാനവുമായി ബന്ധപ്പെടുത്തി എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തും. അത് നീതീന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എല്ലാ പൗരന്മാരും ചെയ്യേണ്ട കാര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫിന് കടുത്ത നിരാശയുണ്ട്. അതു കൊണ്ട് കേരളത്തിലെ എല്ലാ കാര്യങ്ങളിലും ആ നിരാശയിൽ നിന്നുത്ഭവിക്കുന്ന അഭിപ്രായ പ്രകടനങ്ങളും അവർ നടത്താറുണ്ട്. അത് ഈ വിധി വന്നപ്പോൾ മന്ത്രി രാജി വെക്കണമെന്ന് പറഞ്ഞു. ഈ വിഷയത്തിനു മുമ്പ് കിറ്റ് കൊടുത്തത് തെറ്റാണെന്നാണ് യുഡിഎഫ് പറഞ്ഞതെന്നും എ വിജയരാഘവൻ ആരോപിച്ചു.

നിയമസഭാ കൈയാങ്കളിക്കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെ മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകൾ പിൻവലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയിൽ നിയമസഭയുടെ പരിരക്ഷ നൽകാൻ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.