കണ്ണൂർ: രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണൂർ കോർപ്പറേഷനിൽ വിജിലൻസ് റെയ്ഡ് നടത്തി.കോർപറേഷനിൽ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചില ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന.വൻകിട കെട്ടിട നിർമ്മാതാക്കൾക്ക് നിയമവിരുദ്ധ ഇളവുകൾ നൽകിയതിന്റെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട് സർക്കാരിന് ഭീമമായ തുക നഷ്ടം വരുത്തിയതായി തെളിഞ്ഞു. കോർപ്പറേഷൻ ആസ്ഥാനത്തും പുഴാതി, എളയാവൂർ സോണൽ ഓഫീസുകളിലും ആരോഗ്യം, മരാമത്ത്, റവന്യൂ വിഭാഗങ്ങളിലായിരുന്നു പരിശോധന.

നിരവധി അപേക്ഷകൾ ആറുമാസത്തിലധികം താമസിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകൾ ആറുമാസത്തിലധികം താമസിപ്പിച്ചത് കൈ ക്കൂലിക്ക് വേണ്ടിയാണെന്നാണ് വിജിലൻസ് നിഗമനം.ചില ഉദ്യോഗസ്ഥർ, സർക്കാർ ക്വാർട്ടേഴ്‌സിൽ താമസിച്ച് വാടക എഴുതിയെടുക്കുന്നുവെന്നും കണ്ടെത്തലുണ്ട്.

കോർപ്പറേഷനിൽ സാധനങ്ങൾ വാങ്ങുന്നതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ചില വൻകിട കെട്ടിട നിർമ്മാതാക്കൾക്ക് ചട്ടങ്ങളിൽ ഇളവുനൽകി സർക്കാരിന് വലിയ നഷ്ടമുണ്ടാക്കി. ഇത്തരത്തിലുള്ള ആറ് കേസ് പരിശോധനയിൽ കണ്ടെത്തി. അനുമതി നൽകിയ പ്ലാനിൽനിന്ന് വലിയ മാറ്റങ്ങളാണ് കെട്ടിടങ്ങളിൽ വരുത്തിയത്. ഇത് പരിശോധിക്കാതെയാണ് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞത്.

വിജിലിൻസ് ഡിവൈഎസ്‌പിമാരായ ബാബു പെരിങ്ങേത്ത് (കണ്ണൂർ), കെ വി വേണുഗോപാൽ (കാസർകോട്) എന്നിവർ നേതൃത്വം നൽകി.