ഖേദ്ബ്രഹ്മ: അദ്ധ്യാപകർക്കും സ്ഥലം മാറ്റം വരുമ്പോൾ കരയുന്ന വിദ്യാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ടാവും.എന്നാൽ പൊലീസുകാർക്ക് സ്ഥലം മാറ്റം വരുമ്പോൾ, പ്രദേശത്തെ ജനങ്ങൾ വികാരാധീനരാകുന്നത് അപൂർവമായി മാത്രമേ കാണാനാകൂ. ഒന്നും രണ്ടും പേർ മാത്രമല്ല.ഒരു ഗ്രാമമാണ് എസ് ഐക്കായി കരഞ്ഞത്.ഗുജറാത്തിലായിരുന്നു സംഭവം. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇൻസ്‌പെക്ടറായ വിശാൽ പട്ടേലിനാണ് ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചത്.

ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്നു വിശാൽ പട്ടേൽ. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആളുകളുടെ കണ്ണിലുണ്ണിയായിരുന്നു. പരാതികളുമായി ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കോവിഡ് കാലത്ത് നിരവധി ജീവനുകളാണ് അദ്ദേഹം രക്ഷിച്ചത്. വിശാലിനെ ആര് എപ്പോൾ വിളിച്ചാലും അവരുടെ ആവശ്യങ്ങൾ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാൽ വിശാൽ നഗരത്തിൽ ജനപ്രിയനായി.

എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ മറ്റൊരു നഗരത്തിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. എസ്‌ഐയുടെ സ്ഥലംമാറ്റത്തെ കുറിച്ച് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് വിശാലിന് ജനങ്ങൾ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
യാത്രയയപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആളുകൾ അദ്ദേഹത്തിന് മേൽ പൂക്കൾ വർഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയിൽ കാണാം.