തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിശങ്കരന്റെ അറസ്റ്റും മൂലം കമ്യൂണിസ്റ്റ് പാർട്ടി കരിനിഴലിലാണ്. സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പടെ അറസ്റ്റിലായതോടെ സി.പിഎം പ്രതികരണമില്ലാത്ത അവസ്ഥയിലാണ്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പ്രതിപക്ഷം ആക്രമിക്കുമ്പോൾ കമ്യൂണിസ്റ്റുകാർ ഒന്നിച്ചു നിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന പോസ്റ്റുമായി രംഗത്തെത്തുകയാണ് വി എസ് അച്യൂതാനന്തന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി എ സുരേഷ്. കാട്ടുകഴുകന്മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ പ്രതിരോധം തീർക്കേണ്ട കാലമാണിതെന്ന് എ.സുരേഷ് പറയുന്നു. വർഗീയ ശക്തികൾ അരങ്ങുവാഴുന്ന ഈ ആസുരകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സോഷ്യലിസ്റ്റ് ആശയ പാർട്ടികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കേണ്ടത് ഏറ്റവും അനിവാര്യ സമയമാണിതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

എ. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

കാട്ടുകഴുകന്മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ പ്രതിരോധം തീർക്കേണ്ട കാലമാണിത്....

എന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. അങ്ങനെ പുറത്താക്കിയതിന്റെ ന്യയ അന്യായങ്ങൾ ചികഞ്ഞു വിഭാഗിയതയുടെ വേരുകൾ തേടുന്നത് പാർട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അടുത്ത കാലത്തായി ചിലർ ചാനൽ ചർച്ചകളിൽ ഇപ്പോഴത്തെ വിഷയങ്ങളും പാർട്ടിയിലെ പണ്ടത്തെ വിഭാഗീതയും ചേർത്ത് വെച്ച് പാർട്ടിയെ പ്രരോധത്തിലാക്കാനുള്ള പാഴ്ശ്രമ ചർച്ച കാണാൻ ഇടയായി...

ശിവശങ്കര വിഷയത്തിന്റെയും ബിനീഷിന്റെ വിഷയത്തിന്റെയും മെറിറ്റിലേക്ക് കടക്കുന്നില്ല..... പറയാൻ കഴിയാതെയല്ല.... പാർട്ടി ഏറ്റവും കൂടുതൽ ബൗദ്ധികവും ശാരീരികവുമായ ആക്രമണങ്ങൾ നേരിടുന്ന ഈ കാലത്ത് ഓരോ സഖാവും പ്രത്യയ ശാസ്ത്ര കവചകമാകേണ്ടതുണ്ട്... ഈ പാർട്ടി നില നിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

വർഗീയ ശക്തികൾ അരങ്ങു വാഴുന്ന ഈ ആസുര കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സോഷ്യലിസ്റ്റ് ആശയ പാർട്ടികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കേണ്ടത് ഏറ്റവും അനിവാര്യ സമയമാണിത്...... വ്യത്യസ്ത അഭിപ്രായങ്ങൾ, പാർട്ടിക്കകത്ത് കാലാകാലങ്ങളിൽ സംഘടനക്കകത്തു നടക്കുന്ന നയപരമായ ഉൾപാർട്ടി സമരങ്ങളാണ് അത് പാർട്ടി രൂപീകരണം മുതലുള്ള സത്യങ്ങളാണ്. അത്തരം ചർച്ചകളിൽ നിന്നും സ്ഫുടം ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം...

വിഭാഗീയതയുടെ പേരിൽ അനേകം സഖാക്കളെ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം അവരൊക്കെ പാർട്ടിയെ ജീവന് തുല്യം സ്നേഹിക്കുന്നവർ തന്നെയാണ്... അവരുടെ ചെലവിൽ പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിൽ പൊതു മധ്യത്തിൽ ചീത്ത വിളിക്കുന്നവർ പാർട്ടി നന്നാവണം എന്നാഗ്രഹിക്കുന്നവരല്ല... പാർട്ടിയെ വലതു പക്ഷ ശതൃക്കൾ ആക്രമിക്കുമ്പോൾ അവരുടെ ഓരം ചേർന്നു എന്നാൽ ഇച്ചിരി എരിവിന് വിഭാഗീയത കൂടെ ഇരിക്കട്ടെ എന്ന് മേനിക്ക് ചാനലിൽ പറയുന്നത് ശുദ്ധ തെമ്മാടിത്തവും പ്രതി ലോമപരവുമാണ്.....

ഉപദേശികളായിരുന്നവർ ഒന്നോർക്കുക തങ്ങളൊക്കെ അനുഭാവം പ്രകടിപ്പിച്ച പാർട്ടി നല്ലതും ഇപ്പോഴത്തെ പാർട്ടി ആകെ മോശവും എന്ന് വിലയിരുത്തുന്നത് അല്പത്തരം എന്നെ ലളിതമായ ഭാഷയിൽ പറയാനാവൂ...... കേരളത്തിലെ ഇടതുപക്ഷ അന്തരീക്ഷത്തെ തകർത്ത് വലതുപക്ഷവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഈ പുതിയ വിമോചന സമരാഭാസത്തിനെതിരെ കമ്യൂണിസ്റ്റുകാർ ഒന്നിക്കണം. പാർട്ടിക്കകത്തോ പുറത്തോ എന്നത് വലിയ കാര്യമല്ല.......