മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസിൽ കണ്ണന്റെ മകൻ വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ബലപ്പെടുന്നു. യുവാവിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്.

ദമാമിലെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു വിഷ്ണു. രണ്ട് ദിവസം മുമ്പാണ് വിഷ്ണു മരിച്ചതായി കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച തെളിവുകളും അവർ പുറത്തുവിട്ടിട്ടുണ്ട്.

ഉടമകൾ മർദിക്കുന്നുണ്ടെന്നു പറഞ്ഞ് വിഷ്ണു അയച്ച വാട്‌സാപ് ശബ്ദസന്ദേശം സുഹൃത്തുക്കൾ പുറത്തുവിട്ടിട്ടുണ്ട്. സ്ഥാപനത്തിൽ കച്ചവടം കുറയുന്നതിന്റെ പേരിൽ വിഷ്ണുവിനെയാണ് ഇവർ ആക്രമിച്ചിരുന്നത്. ഉടമകൾ ഇ്കാര്യം പറഞ്ഞ് യുവാവിനെ മർദ്ദിച്ചിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

വിഷ്ണുവിന്റെ സന്ദേശം പുറത്തുവന്നതോടെയാണ് മരണത്തിൽ ദൂരുഹതയുണ്ടെന്ന സംശയവും ബലപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കേന്ദ്ര പ്രവാസി കാര്യമന്ത്രിക്കും പരാതി നൽകിയേക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാതാവ്: സുനിത. സഹോദരൻ: ജിഷ്ണു.