ദുബായ്: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്കും എല്ലാത്തരം എൻട്രി പെർമിറ്റുള്ളവർക്കും ഷാർജയിലേക്കും റാസ്സൽഖൈമയിലേക്കും യാത്ര അനുവദിച്ചു. യുഎഇ അടുത്തിടെ അനുവദിച്ച താമസ- തൊഴിൽ- സന്ദർശക വിസകൾ ഉള്ളവർക്കാണ് ഷാർജ, റാസ്സൽഖൈമ വിമാനത്താവളം വഴി യുഎഇയിലെത്താൻ കഴിയുക.

എയർ അറേബ്യയും എയർ ഇന്ത്യ എക്സ്‌പ്രസ്സുമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർ ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകളിലൊന്നിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.

ദുബായ് താമസവിസക്കാർ ജിഡിആർഎഫ്എയിൽ നിന്ന് റിട്ടേൺ പെർമിറ്റ് വാങ്ങിയിരിക്കണം. മറ്റ് എമിറേറ്റുകാർ ഐസിഎ അനുമതിയും നേടിയിരിക്കണം. സന്ദർശക വിസക്കാർ ഐസിഎ പോർട്ടലിൽ രജിസ്റ്റർ അറൈവലിൽ വിവരങ്ങൾ രേഖപെടുത്തണം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 48 മണിക്കൂർ മുമ്പുള്ള പിസിആർ പരിശോധനയോ വിമാനത്താവളത്തിൽവെച്ചുള്ള റാപ്പിഡ് പിസിആർ പരിശോധനയോ ആവശ്യമില്ല.

സന്ദർശക വിസയിൽ ദുബായിലെത്താൻ ഐസിഎ ജിഡിആർഎഫ്എ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ വ്യക്തമാക്കി. ദുബായിലെത്താൻ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമല്ല.