കൊല്ലം: ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിസ്മയയുടെ ഭർത്താവും കേസിലെ പ്രതിയുമായ കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി സുരേഷ് ഗോപി എം പി.

കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി വിസ്മയയെ ഓർത്ത് കണ്ണീർ പൊഴിക്കുന്ന എല്ലാവർക്കും ഏറെ സാന്ത്വനം നൽകുന്നതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാൽ ഇത് സന്തോഷിക്കേണ്ട സാഹചര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ തീർത്തും അനുയോജ്യമായ തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. മറിച്ചാണെങ്കിൽ അതിന് വേണ്ടുന്ന മാർഗവും സർക്കാർ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം പി.

'വിസ്മയയുടെ മരണത്തിൽ സംശയാസ്പദമായ നിലയിൽ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട ഭർത്താവ് കിരൺകുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്നും പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വഗതം ചെയ്യുകയല്ല, എന്നാൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ തീർ ത്തും ഉചിതമായ തീരുമാനമാണ്. വിസ്മയയുടെ മരണത്തിൽ വേദനിക്കുന്നവർക്ക് ഏറെ സാന്ത്വനം നൽകുന്ന ഒന്നുകൂടിയാണിത്. എന്നാൽ നാളെ ഇയാൾ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാലും സർക്കാർ ഉചിതമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.'

മാതൃകാപരമായ തീരുമാനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി ഇവിടെ രണ്ട് പക്ഷവും പരിഗണിക്കേണ്ടതുണ്ടെന്നും പക്ഷം പിടിക്കേണ്ടതില്ലെന്നും പറഞ്ഞു. കിരൺ തെറ്റുകാരനാണെങ്കിൽ നടപടി കൊക്കോളേണ്ടത് അനിവാര്യമാണെന്നും എംപി കൂട്ടിച്ചേർത്തു.

സ്ത്രീ വിരുദ്ധ പ്രവൃത്തി, സാമൂഹിക വിരുദ്ധവും ലിംഗ നീതിക്ക് നിരക്കാത്തതുമായ നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റ ദൂഷ്യം എന്നിവ വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിന്റേയും മോട്ടോർ വകുപ്പിന്റേയും അന്തസിനും സൽപ്പേരിനും കളങ്കം വരുത്തിയതിനാൽ (1960 ലെ കേരള സിവിൽ സർവ്വീസ് പെരുമാറ്റ ചട്ടം 11(1)8). സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം (1960 ലെ കേരള സിവിൽ സർവ്വീസ് പെരുമാറ്റചട്ടം 93 (സി) എന്നിവ പ്രകാരമാണ്.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരൺ കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. ഇത്തരത്തിൽ നടപടി സ്വീകരിക്കാനുള്ള വകുപ്പുണ്ടെന്നും എന്നാൽ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ് വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. കിരണിനെതിരെ നടപടിയെടുത്താൽ മാത്രമെ വിസ്മയയുടെ വീട് സന്ദർശിക്കുകയുള്ളൂവെന്നും ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.