കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് ചാർജ്ജുചെയ്ത കേസ്സിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരാവുന്നത് അഡ്വ.ബി എ ആളൂർ. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരണിനുവേണ്ടി നാളെ ജാമ്യപേക്ഷ സമർപ്പിക്കുമെന്ന് അഡ്വ.ബി എ ആളൂർ അറിയിച്ചു. ഭർത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയർന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിൽ ചിലത് കിരണിനെ പ്രതിക്കൂട്ടിൽ ആക്കുന്നതുമായിരുന്നു. ഈ സമയം കിരൺ വീട്ടിൽ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു.

കേസിൽ ഇപ്പോൾ ചാർജ്ജുചെയ്തിട്ടുള്ളത് ഗാർഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകൾ പ്രകാരം അരുണിനെ കൊലപാതക കേസ്സിൽ ഉൾപ്പെടുത്താനാവില്ലന്നും ആളൂർ കൂട്ടിച്ചേർത്തു.മോട്ടോർവാഹന വകുപ്പ് ജീവനക്കാരനായ കിരൺ കേസിൽ കുടുങ്ങിയതോടെ സർവ്വീസിൽ നിന്നും പുറത്താക്കാൻ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിൽ ലഭിച്ചിരുന്നു.

പൊലീസ് കേസിനൊപ്പം സർക്കാർ നടപടിക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ അടുത്ത ബന്ധുക്കൾ നിയമോപദേശം തേടിയതായും ആളൂർ അറിയിച്ചു. കേസ് നടപടികൾക്കായി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി കിരണിന്റെ പിതാവ് സദാശിവൻ മറുനാടനോട് സമ്മതിച്ചു.

ഈ മാസം 19-ന് പുലർച്ചെയാണ് കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ ടൗവ്വൽ ഉപയോഗിച്ച് ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ വിസ്മയയുടെ ജഡം കാണപ്പെട്ടത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്നും മാറിനിന്ന കിരൺ പൊലീസ് അന്വേഷണം മുറുകിയതോടെ ശൂരനാട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. ഗാർഹിക പീഡനം നടന്നതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച വകുപ്പുകൾ കൂടി കേസ്സിൽ ഉൾപ്പെടുത്തുകയും കിരണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസ്സിൽ പൊലീസ് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ഡമ്മിപരീക്ഷണം ഉൾപ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണവും നടത്തിയിരുന്നു. വിസ്മയയ്ക്ക് ജനലിന്റെ കമ്പിയിൽ സ്വയം കുടുക്കിട്ട് തൂങ്ങാനാവില്ലെന്നും കൊന്നശേഷം കിരൺ കെട്ടിത്തൂക്കിയതാവുമെന്നും ബന്ധുക്കൾ സംശയമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ഡമ്മിപരീക്ഷണത്തിന് തയ്യാറായത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

2020 മെയ് 31 നായിരുന്നു ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ ശിവദാസന്റെ മകൻ കിരണും നിലമേൽ കൈതോട് കുളത്തിൻകര പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്്മയയും തമ്മിലുള്ള വിവാഹം.രാത്രിയിൽ താനും ഭാര്യയും തമ്മിൽ വഴക്കുണ്ടായി എന്നും ഇതിനുേശഷം വിസമയ ബാത്ത്‌റൂമിൽ കയറി കതകടച്ചുവെന്നും ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നത് കണ്ടു എന്നുമാണ് കിരൺ പൊലീസിൽ നൽകിയിട്ടുള്ള മൊഴി.

കെട്ടഴിച്ച് താഴെ ഇറക്കിയെന്നും ഉടൻ ശാസ്താകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചുവെന്നും ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും മൊഴിയെടുപ്പിൽ കിരൺ പൊലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. വിവാഹശേഷം വലിയ സന്തോഷത്തിലായിരുന്നു ഇവരുടെ ദാമ്പത്യം മുന്നോട്ടു പോയിരുന്നതെന്നാണ് വിശ്വസിച്ചിരുന്നതെന്നും എന്നാൽ മാസങ്ങൾക്കകം തന്നെ മദ്യപിച്ച് ലെക്കുകെട്ട് കിരൺ അക്രമാസക്തനായത് നേരിൽ കാണേണ്ടിവന്നെന്നും ഇതുതങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെന്നും വിസ്മയുടെ മരണത്തിന് പിന്നാലെ ഉറ്റവർ വ്യക്തമാക്കിയിരുന്നു.

2021 ജനുവരിയിൽ മദ്യപിച്ച് കാലു നിലത്തുകുത്താൻ കഴിയാതെ എത്തിയ കിരൺ വിസ്മയയെ നിലമേലിലെ വീട്ടിൽ കൊണ്ടുവന്ന ശേഷവും മർദ്ദിച്ചതായും പിടിച്ചുമാറ്റാൻ ശ്രമിച്ച സഹോദരൻ വിജിത്തിനെ ക്രൂരമായി മർദ്ദിക്കുകയും കൈയിൽ പിടിച്ച് തിരിക്കുകയും ഇതെത്തു
ടർന്ന് ഇയാൾക്ക് തോളെല്ലിന് പരിക്കേറ്റതായും ബന്ധുക്കൾ വെളിപ്പെടുത്തി.

സ്വന്തം നാട്ടിൽ ആരോടും വലിയ അടുപ്പമില്ലാത്തയാളായിരുന്നു കിരൺ. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജിൽ ബിടെക്ക് പഠിക്കാനായി പോയി. ഓട്ടോമൊബൈലിൽ ബിടെക്ക് എടുത്തശേഷം കെ.എസ്.ആർ.ടി.സി യിൽ താൽക്കാലിക ജീവനക്കാരാനായി ജോലിയിൽ കയറി. പിന്നീട് വിവിധ വർക്ക്‌ഷോപ്പുകളിലും ജോലി ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാകണമെന്ന അതിയായ ആഗ്രഹംമൂലമാണ് എ.എം വിഐ പരീക്ഷ എഴുതിയത്. ഇതിൽ സെലക്ടാവുകയും ആദ്യ പോസ്റ്റിങ് കോഴിക്കോട് ആർ.ടി.ഓഫീസിലുമായിരുന്നു. ഒരു വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷം കൊല്ലത്തേക്ക് വരികയും വീടിന് സമീപത്ത് തന്നെയുള്ള കുന്നത്തൂർ സബ് ആർ.ടി.ഓഫീസിൽ എ.എം വിഐ ആയി എത്തുകയായിരുന്നു. നിയമലംഘകരോട് യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കടുത്ത പിഴയാണ് ഈടാക്കിയിരുന്നത്. കുന്നത്തൂരിൽ നിന്നും ഇയാൾ പിന്നീട് കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയിലേക്ക് പോകുകയായിരുന്നു.

ഇവിടെ ജോലിചെയ്യുന്ന സമയമാണ് ജനുവരിയിൽ വിസ്മയയെ നിലമേലിലെ വീട്ടിൽ കൊണ്ടു പോയി തല്ലുകയും മർച്ചന്റ് നേവിക്കാരനായ സഹോദരന്റെ തോളെല്ല് ഇടിച്ച് തകർക്കുകയും ചെയ്തത്. ഈ സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ സഹപ്രവർത്തകരും ബന്ധുക്കളും എത്തി വിസ്മയയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ച് കേസ് പിൻവലിപ്പിക്കുകയായിരുന്നു. ഈ പ്രായത്തിൽ ജോലി പോയാൽ പിന്നീട് ഒരിക്കലും കിട്ടില്ല അതിനാൽ ക്ഷമിക്കണമെന്നായിരുന്നു അവരുടെ അപേക്ഷ. ഈ സംഭവത്തിന് ശേഷം കൊല്ലം ആർ.ടി.ഫീസിൽ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ഇയാളെ പലതവണ ഉപദേശിച്ചു. എന്നാൽ വീണ്ടും പഴയപടിതുടരുകയായിരുന്നു.