ചെന്നൈ: ജയിൽമോചിതയായ ശേഷം സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന ശശികലയുടെ പ്രതികരണം ഞെട്ടലോടെയാണ് തമിഴക രാഷ്ട്രീയം കേട്ടത്. ജയിൽവാസത്തിന് ശേഷം തിരിച്ചെത്തിയ ശശികലയ്ക്ക് ഗംഭീരസ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.ഇതിന് പിന്നാലെയായിരുന്നു താൻ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന ശശികലയുടെ പ്രഖ്യാപനം വന്നത്.എന്നാൽ പ്രസിദ്ധമായ സിനിമാ ഡയലോഗ് പോലെ പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ തന്നെയാണ് എന്ന ശശികല വ്യക്തമാക്കുന്നത്.

കോവിഡ് കുറയുന്നതിന് പിന്നാലെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുമെന്ന് ശശികല പ്രഖ്യാപിച്ചു കഴിഞ്ഞു.തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ പാർട്ടിക്ക് ഈ തിരിച്ചുവരവ് നൽകുന്ന ആവേശം ചെറുതല്ല.കോവിഡ് മഹാമാരി മാറുന്നതിനു പിന്നാലെ, തന്നെ പുറത്താക്കിയ അണ്ണാ ഡിഎംകെയിലേക്കുതന്നെ തിരികെയെത്തുമെന്നു ശശികല പറയുന്നു. പാർട്ടി പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിലാണു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ ചിന്നമ്മ നൽകിയത്.

ഒരു ദേശീയ മാധ്യമമാണ് ഫോൺസംഭാഷണം സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.'വിഷമിക്കേണ്ട, ഞാൻ തീർച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ എഐഎഡിഎംകെയിലെ പ്രശ്‌നങ്ങൾ ശരിയാക്കാം. ധൈര്യമായിരിക്കൂ' എന്നു പാർട്ടി പ്രവർത്തകനുമായുള്ള സംഭാഷണത്തിൽ ശശികല ഉറപ്പു നൽകുന്നുണ്ട്. ഈ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായെന്നാണ് വാർത്ത.'ഞങ്ങൾ അമ്മയ്ക്കു പിന്തുണയായി ഒപ്പമുണ്ടാകും' എന്ന മറുപടിയും കേൾക്കാം.

സംഭവം സത്യമാണെന്ന് പാർട്ടി നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്.എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെ പഴ്സനൽ അസിസ്റ്റന്റ് ജനാർദനൻ ഫോൺസംഭാഷണം സത്യമാണെന്ന് വെളിപ്പെടുത്തി.തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണു ശശികലയുടെ നീക്കം. അന്തരിച്ച മുന്മുഖ്യമന്ത്രി ജെ.ജയലളിതയുടെ ഉറ്റ സുഹൃത്തായ ശശികല, ഈ വർഷം മാർച്ചിലാണു രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഡിഎംകെയെ പരാജയപ്പെടുത്താൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനവും ചെയ്തു.

അനധികൃത സ്വത്തുകേസിൽ നാലുവർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഫെബ്രുവരി എട്ടിനാണു ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് മോചിതയായത്. നിലവിൽ ചെന്നൈയിലെ ടി നഗറിലാണു ശശികല താമസിക്കുന്നത്. അണ്ണാ ഡിഎംകെയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിർണായക ഘടകമായി മാറുമെന്നു കരുതിയ വേളയിലാണു ശശികല വിരമിക്കൽ പ്രഖ്യാപിച്ചത്.