തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ രാജിവെച്ചു. അടുത്തിടെ നടന്ന ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കൈമാറി.

രാജി സംബന്ധിച്ച് കാരണം സുധീരൻ വ്യക്തമാക്കിയിട്ടില്ല.ശാരീരിക അസ്വസ്ഥകളുണ്ടെന്ന് കാണിച്ചാണ് രാജി സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.കോൺഗ്രസ് പുനഃസംഘടനയിൽ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോൾ സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ മാറിനിൽക്കേണ്ടി വരുമെന്ന ചർച്ചകളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ രാജി.

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതി.ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു.അതേസമയം, പ്രശ്‌നങ്ങൾ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരന്റെ വീട്ടിൽ പോയി കെ സുധാകരൻ കണ്ടിരുന്നുവെന്നും പി ടി തോമസ് വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനാ ചർച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തും. ഇതിനിടെയാണ് സുധീരന്റെ രാജി.സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോൺഗ്രസിന് ജംബോ കമ്മിറ്റികൾ സൃഷ്ടിക്കപ്പെട്ടത്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവച്ചിട്ടുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.

കെപിസിസി. പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകൾ നിർദേശിച്ച് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറിയിരുന്നു. കെ.ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നേതൃത്വത്തിന്റെ നീക്കമുണ്ട്.

ഡിസിസി പുനഃസംഘടനയിലെ തർക്കം, കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ വരാതിരിക്കാൻ പൊതുമാനദണ്ഡം വെച്ച് ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം ചർച്ച നടത്തിയ ശേഷമാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയ ശേഷം അവരുടെ താൽപര്യം സംസ്ഥാന നേതൃത്വം ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എ, ഐ ഗ്രൂപ്പുകൾ 51 അംഗങ്ങൾ വരുന്ന കെപിസിസി. ഭാരവാഹികളുടെ പട്ടികയിലേക്ക് നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്.

അഞ്ച് വർഷം പിന്നിട്ടിവരേയും എംഎൽഎ, എംപി സ്ഥാനങ്ങൾ വഹിക്കുന്നവരേയും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ തന്നെ 16 അംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. എ.എ. ഷുക്കൂർ, വി എസ്.ശിവകുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കളെ ഐ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നു. ആര്യാടൻ ഷൗക്കത്ത്, സോണി സെബാസ്റ്റ്യൻ, കെ.ശിവദാസൻ നായർ, അബ്ദുൾ മുത്തലിബ്, വർക്കല കഹാർ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും നിർദേശിച്ചിട്ടുണ്ട്.

പി.എം. നിയാസ്, വി.ടി. ബൽറാം, പഴകുളം മധു തുടങ്ങിയവരെ ഗ്രൂപ്പിന് അതീതമായി നേതൃത്വം പിന്തുണയ്ക്കുന്നു. അയജ് തറയിൽ, ബി.സുഗതൻ, എ.വി. ഗോപിനാഥ് തുടങ്ങിയവർക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. നിയമസഭാ പരാജയത്തേക്കുറിച്ച് പഠിച്ച കെപിസിസിയുടെ അഞ്ച് മേഖലാ സമിതികളുടെ റിപ്പോർട്ടിൽ വിമർശനം നേരിട്ടവരെ ഒഴിവാക്കാൻ പൊതുധാരണയായി. അതേ സമയം മുൻ ജില്ലാ അധ്യക്ഷ സ്ഥാനം വഹിച്ചവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തും. ഈ ആഴ്ച അവസാനത്തോടെ പേരുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.