മുൻനിര ടെലിക്കോം സേവനദാതാക്കളായ വോഡഫോൺ ഐഡിയക്ക് തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമാകുന്നു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വോഡഫോൺ ഐഡിയക്ക് സെപ്റ്റംബറിൽ മാത്രം നഷ്ടമായത് 46.53 ലക്ഷം ഉപയോക്താക്കളെയാണ്. ജിയോയും എയർടെലും ബിഎസ്എൻഎലും മാത്രമാണ് വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ വിജയിച്ചിരിക്കുന്നത്. എയർടെല്ലിലേക്ക് ജിയോയേക്കാൾ വേഗത്തിലാണ് ആളുകൾ എത്തുന്നത്. തുടർച്ചയായ രണ്ടാമത്തെ മാസമാണ് ജിയോയെ പിന്നിലാക്കി എയർടെൽ കുതിക്കുന്നത്.

എയർടെല്ലിന്റെ വയർലെസ് ഉപയോക്തൃ അടിത്തറ മാസത്തിൽ 1.17 ശതമാനം വർധിച്ച് 32.66 കോടിയായി. ജിയോയുടെ വളർച്ച 0.36 ശതമാനം കൂടി 40.41 കോടിയുമായി. വയർലൈൻ വിഭാഗത്തിൽ, 303,205 വരിക്കാരെ ചേർത്ത ജിയോയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇത് എയർടെല്ലിനേക്കാൾ മുകളിലാണ്.ഇതോടെ 21 ലക്ഷം ഉപയോക്താക്കളുള്ള ജിയോയുടെ വയർലൈൻ ബേസ് സെപ്റ്റംബർ മാസത്തിൽ എയർടെല്ലിന്റെ 44 ലക്ഷത്തിന്റെ പകുതിയോളമെത്തി.

ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം ഭാരതി എയർടെൽ 38 ലക്ഷം വയർലെസ് വരിക്കാരെ ചേർത്തു. എന്നാൽ റിലയൻസ് ജിയോയ്ക്ക് 15 ലക്ഷം പേരെ മാത്രമാണ് അധികം ചേർക്കാൻ കഴിഞ്ഞത്. അതേസമയം വോഡഫോൺ ഐഡിയക്ക് 46.5 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടു. വോഡഫോൺ ഐഡിയ 46 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതോടെ മൊത്തം വരിക്കാരുടെ എണ്ണം 29.55 കോടിയായി. മുൻനിര മൂന്ന് ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വി എന്നിവയുടെ വരിക്കാരുടെ വിഹിതം ക്രമത്തിൽ 35.1 ശതമാനം, 28.4 ശതമാനം, 25.7 ശതമാനം എന്നിങ്ങനെയാണ്.

സെപ്റ്റംബറിൽ ജിയോയുടെ മൊത്തം ആക്ടീവ് അല്ലാത്ത വരിക്കാരുടെ എണ്ണം 85.9 ദശലക്ഷമാണ് കാണിക്കുന്നത്. മൊത്തം വരിക്കാരുടെ 21 ശതമാനം വരുമിത്. അതേസമയം, എയർടെല്ലിന്റെ 96.9 ശതമാനം ഉപയോക്താക്കളും വോഡഫോൺ ഐഡിയയുടെ 88.4 ശതമാനം ഉപയോക്താക്കളും ആക്ടീവാണ്.

രാജ്യത്തെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 1.41 ശതമാനം വർധിച്ച് 726.3 ദശലക്ഷത്തിലെത്തി. മൂന്ന് മുൻനിര ഓപ്പറേറ്റർമാരുടെ ബ്രോഡ്‌ബാൻഡ് വിപണി വിഹിതം ജിയോ 55.9 ശതമാനം, എയർടെൽ 22.9 ശതമാനം, വിഐ 16.5 ശതമാനം എന്നിങ്ങനെയാണ് . മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കുള്ള അപേക്ഷകൾ ഓഗസ്റ്റിലെ 512.1 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 520.8 ദശലക്ഷമായി ഉയർന്നു.