തിരുവനന്തപുരം: സമൂഹം ചർച്ച ചെയ്യുന്ന കേസുകളിൽ തുടർച്ചയായി സർക്കാർ ഭാഗം പരാജയപ്പെടുന്നതിൽ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. ആഭ്യന്തരം, അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

വാളയാർ കേസിലും പാലത്തായി കേസിലും ഫ്രാങ്കോ കേസിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടിരുന്നു. ഇവിടെയൊക്കെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ ഭാഗത്ത് വീഴ്‌ച്ച സംഭവിച്ചെന്ന് വിമർശനങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ ബൽറാമിന്റെ വിമർശനം. ലാവലിൻ കേസിൽ നിന്ന് വിചാരണ നേരിടാതെ രക്ഷപ്പെട്ട അതേ ആൾ തന്നെയാണ് ഇപ്പോഴും വകുപ്പുകളുടെ ചുമതലക്കാരനെന്നാണ് വിടി ബൽറാം ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

വിടി ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

വാളയാർ കേസ്
പാലത്തായി കേസ്
ഇപ്പോഴിതാ ഫ്രാങ്കോ കേസ്

ഒന്നിനും തെളിവില്ല.
അഥവാ, തെളിവ് ഹാജരാക്കാൻ കഴിയുന്നില്ല.
അഥവാ, പ്രതികൾക്കനുകൂലമായ തെളിവുകൾ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളൂ.

Home, Administration of Civil and Criminal Justice എന്നീ വകുപ്പുകളൊക്കെ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് വീണ്ടും നോക്കി.

മാറ്റമില്ല, വിചാരണ നേരിടാതെ ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെട്ട അതേ ആൾ തന്നെയാണ് ഇപ്പോഴും ചുമതലക്കാരൻ.