കണ്ണൂർ: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരേ മോശം പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയിൽ പൊലീസ് ആണ് കേസെടുത്തത്. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്‌മാൻ എ.പി ആണ് പരാതി നൽകിയത്. സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയും റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായി നടത്തിയിരുന്നു. ''റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവർഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള 'വിഡ്ഢിത്തം' സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്‌ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവർ ചിന്തിക്കണം'', എന്നീ പ്രസ്താവനകളാണ് അബ്ദുറഹ്‌മാൻ കല്ലായി നടത്തിയത്.

പ്രസ്താവന വിവാദമായതോടെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാൻ കല്ലായി രംഗത്തെത്തിയിരുന്നു. മതപരമായ കാഴ്ചപ്പാടാണ് താൻ പറയാൻ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു അബ്ദുറഹ്‌മാൻ കല്ലായിയുടെ വിശദീകരണം.

മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണ്. മതം വിട്ട് പോവുകയാണ് എന്ന ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവനയും വിവാദമായിരുന്നു. 'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം' എന്ന അധിക്ഷേപമുദ്രാവാക്യങ്ങളും കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണറാലിയിലുയർന്നു.

''ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓർത്തുകളിച്ചോ സൂക്ഷിച്ച്, സമുദായത്തിന് നേരെ വന്നാൽ കത്തിക്കും''-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. മുന്മന്ത്രി കെ ടി ജലീലിനെതിരെയും മുദ്രാവാക്യമുയർന്നു.

വഖഫ് നിയമം പിൻവലിക്കും വരെ പ്രക്ഷോഭ രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി. ഡിസംബർ ഒമ്പതാം തീയതിയാണ് റാലി സംഘടിപ്പിച്ചത്. കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിനും ഗതാഗത തടസം ഉണ്ടാക്കിയതിനും റാലി നടത്തിയവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പൊലിസ് അനുമതിയോടെയാണ് വഖഫ് സംരക്ഷണ റാലി നടത്തിയതെങ്കിലും കോവിഡ് ചട്ടങ്ങൾ ലംഘിച്ചു, ഗതാഗതക്കുരുക്കുണ്ടാക്കി എന്നിങ്ങനെയാണ് പൊലിസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. നേതാക്കളടക്കം കണ്ടാലറിയാവുന്ന 10,000 പേർക്കെതിരെയാണ് വെള്ളിയിൽ പൊലീസിന്റെ കേസ്.

ഈ കേസിനെതിരെ ശക്തമായ ഭാഷയിലാണ് ലീഗ് തിരിച്ചടിച്ചത്. പ്രതിപ്പട്ടികയിൽ തന്നെ ഒന്നാമനാക്കണമെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. പൊലീസിന്റെ റൂട്ട് മാപ്പ് പ്രകാരമാണ് റാലി നടത്തിയതെന്നാണ് എം കെ മുനീറിന്റെ പ്രതികരണം. സർക്കാർ ചുമത്തുന്ന കേസുകൾക്ക് പുല്ലുവിലയാണ് യുഡിഎഫിനെന്ന് മുരളീധരനും പറഞ്ഞു.