ദുബായ്: ദുബായ്: ഓസ്‌ട്രേലിയയ്ക്ക് എതിരായ സന്നാഹ മത്സരത്തിലും വിജയക്കുതിപ്പ് തുടർന്ന് ആത്മവിശ്വാസത്തോടെ ഇന്ത്യ ട്വന്റി-20 ലോകകപ്പിന്. ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ഓസ്ട്രേലിയയേയും തറപറ്റിച്ചു. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസിനെതിരായ വിജയം.

ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 13 പന്ത് ബാക്കി നിർത്തി മറികടന്നു.41 പന്തിൽ 60 റൺസടിച്ച രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സ്‌കോർ ഓസ്‌ട്രേലിയ 20 ഓവറിൽ 152-5, ഇന്ത്യ 17.5 ഓവറിൽ 153-1.

153 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് കെഎൽ രാഹുലും രോഹിത് ശർമയും മികച്ച തുടക്കം സമ്മാനിച്ചു. ഇരവരും ഓപ്പണിങ് വിക്കറ്റിൽ 9.2 ഓവറിൽ 68 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 31 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സും സഹിതം 39 റൺസെടുത്ത കെഎൽ രാഹുലിനെ ആഷ്റ്റൺ അഗർ പുറത്താക്കി. 41 പന്തിൽ അഞ്ചു ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 60 റൺസെടുത്ത രോഹിത് റിട്ടേർഡ് ഹർട്ടായി മടങ്ങി.

തുടക്കത്തിൽ രോഹിത്തും രാഹുലും കരുതലോടെയാണ് നീങ്ങിയത്. പവർ പ്ലേയിൽ സാഹസത്തിനൊന്നും മുതിരാതിരുന്ന ഇരുവരും വിക്കറ്റ് കളയാതെ 42 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. എന്നാൽ പവർ പ്ലേ പിന്നിട്ടതിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ ആദം സാംപയുടെ ഓവറിൽ രണ്ട് സിക്‌സ് അടക്കം 16 റൺസടിച്ച് രാഹുൽ ടോപ് ഗിയറിലായി.എന്നാൽ പിന്നീട് അതേവേഗം നിലനിർത്താൻ ഇന്ത്യക്കായില്ല. തുടർന്നുള്ള രണ്ടോവറിൽ ഇന്ത്യക്ക് ഒമ്പത് റൺസെ നേടാനായുള്ളു. പത്താം ഓവറിൽ ഇന്ത്യക്ക് രാഹുലിനെ നഷ്ടമാവുമ്പോൾ ഇന്ത്യൻ സ്‌കോർ 68 റൺസിലെത്തിയിരുന്നു.

രാഹുൽ പുറത്തായതിന് ശേഷം സൂര്യകുമാർ യാദവാണ് ക്രീസിലെത്തിയത്. ഇതിന് പിന്നാലെ രോഹിത് മിച്ചൽ മാർഷിനെ സിക്‌സിന് പറത്തി സ്‌കോറിങ് വേഗം കൂട്ടി. മാക്‌സ്വെല്ലിനെയും സ്റ്റോയ്‌നിസിനെയും ബൗണ്ടറിയടിച്ച് രോഹിത് 36 പന്തിൽ അർധസെഞ്ചുറിയിലെത്തി. കമിൻസിനെതിരെ രോഹിത്തും സൂര്യകുമാറും സിക്‌സടിച്ച് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു.

സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാർ 27 പന്തിൽ 38 റൺസും പാണ്ഡ്യ എട്ടു പന്തിൽ 14 റൺസുമടിച്ചു. ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിന് മുമ്പ് ആത്മവിശ്വാസം ഉയർത്തുന്നതായി ഇന്ത്യയുടെ ജയം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സ്പിന്നർമാർക്ക് മുന്നിൽ തുടക്കത്തിൽ തകർന്നെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെൻ മാക്‌സ്വെല്ലിന്റെയും മാർക്കസ് സ്റ്റോയ്‌നിസിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 48 പന്തിൽ 57 റൺസെടുത്ത സ്റ്റീവ് സ്മിത്താണ്(ടലേ്‌ല ടാശവേ) ഓസീസിന്റെ ടോപ് സ്‌കോറർ. മാക്‌സ്വെൽ(28 പന്തിൽ 37), സ്റ്റോയ്‌നിസ്(25 പന്തിൽ 41) എന്നിവരും ഓസീസിനായി തിളങ്ങി. മറ്റാരും ഓസീസ് നിരയിൽ രണ്ടക്കം കടന്നില്ല. ഇന്ത്യക്കായി അശ്വിൻ രണ്ട് വിക്കറ്റെടുത്തു.