തിരുവനന്തപുരം: രാജ്യത്താകമാനം 323 നദികൾ മാലിന്യവാഹകരായി മാറിയെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് റിപ്പോർട്ട്.കേരളത്തിൽ കബനി ഒഴികെ ഭൂരിഭാഗം നദികളും മലിനമാണെന്ന് പറയുന്നു. കബനിനദിയിലെ ഏറിയഭാഗവും വയനാട്ടിലെ വനമേഖലയിലൂടെയാണ് ഒഴുകുന്നത്.പെരിയാറാണ് ഏറ്റവും മലിനം. നഗരമാലിന്യം മൂലമാണിത്. പമ്പയിലും മാലിന്യം കൂടുതലുണ്ട്. അതേസമയം പഞ്ചാബിലെ സത്ലജ്, ബിയാസ് നദികളിൽ മാത്രമാണ് കൃത്യമായ മലിനീകരണ നിയന്ത്രണമുള്ളത്.

പഠനത്തെത്തുടർന്ന് പ്രതികരണവുമായി ് കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് രംഗത്തുവന്നു.രാജ്യത്തെ ഓരോ നദിയും മാലിന്യമുക്തമാക്കേണ്ടത് അതത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചുമതലയാണ്.നദികൾ ശുചിയായി നിലനിർത്താൻ കേന്ദ്രഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കുന്നില്ല.മലിനമായ നദികളിലെ വെള്ളത്തിന്റെ പി.എച്ച്.മൂല്യം ആറുമുതൽ ഒൻപതുവരെയാണ്. 8.5-ന് മുകളിലുള്ള വെള്ളം കുടിക്കാൻ കൊള്ളില്ല. അഞ്ച് മില്ലിഗ്രാമിൽ താഴെ ഓക്സിജനുള്ളതും കുടിവെള്ളമായി എടുക്കാനാവില്ല.

മലിനമായ നദികളിൽ കോളിഫോം ബാക്ടീരിയ അളവ് നൂറ് മില്ലി ലിറ്ററിൽ 5,000 എംപി.എൻ. ആണ്. കോളിഫോം കൂടുതലും മലം, മൂത്രം എന്നിവയിൽനിന്ന് ഉണ്ടാകുന്നതാണ്. ഇതിന്റെ ജലഗുണനിലവാരസൂചിക 45-നും 65-നും ഇടയിലാണ്. ഈ സൂചികയിലുള്ളത് കുടിവെള്ളമാകണമെങ്കിൽ കൃത്യമായി ശുദ്ധീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

2021 ജൂണിൽ കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.നിർദിഷ്ടമാനദണ്ഡം പാലിക്കാത്ത സാഹചര്യത്തിൽ, റെഗുലേറ്ററി ബോഡികൾ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു